Wednesday, 18 July 2018

എല്ലു ഡോക്ടർ

"എന്ത് പറ്റി ഗോപാൽജി?"
ബേക്കറിയിൽ ചായ കുടിക്കുന്നതിനിടെയാണ് ഗോപാൽജിയെയും ഭാര്യയേയും കണ്ടത്. കൈ പ്ലാസ്റ്ററിട്ടിട്ടുണ്ട്.
"അപ്പൊ ഒന്നും അറിഞ്ഞില്ല അല്ല്യോ?"
ഇല്ല.  ഞാൻ പറഞ്ഞു
"ഓ ഒരുത്തൻ വാലുകൊണ്ടൊരു തട്ടുതട്ടിയതാ."
വാലുകൊണ്ടോ?
"അതേന്നേ. ഞാൻ ബൈക്കിലിങ്ങോട്ട് വരുവായിരുന്നു. എന്റെ സ്പീട് അറിയാമല്ലോ. അങ്ങേയറ്റം മുപ്പത്. ഓവർട്ടേക്ക് ചെയ്ത കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് വാലും കൊണ്ടൊരു തട്ട്. ഹെൽമറ്റ് ഉണ്ടായതു കാരണം ജീവൻ തിരിച്ചു കിട്ടി."
ഭാഗ്യം. ഞാൻ പറഞ്ഞു
"ഇവിടായതു കൊണ്ടും പരിചയമുള്ള ആളുകൾ ആയതു കൊണ്ടും അപ്പഴേ പൊക്കി ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോയി. കൈക്ക് ഫ്രാക്ചർ മൂന്ന് വിരലുകളും ഒടിഞ്ഞു. "
"ഇപ്പൊ ഉള്ള എല്ലു ഡോക്ടർ മിടുക്കനാ. " എന്റെ പൊതു വിജ്ഞാനം പങ്കുവച്ചു
"മിടുക്കിന്റെ കാര്യം തോനെ പറയാതിരിക്കുന്നതാ ഭംഗി. " ഗോപാൽജിയുടെ ഭാര്യ പറഞ്ഞു.
"എന്താ എന്തു പറ്റി?" എന്റെ ജി.കെ തെറ്റിയോ?
"ഓപ്പറേഷന്റെ അന്ന് രാവിലെ പുള്ളിയെ ചെന്നൊന്ന് കാണണമെന്നൊരു നേഴ്സ് പറഞ്ഞു. കാണാൻ ചെന്നപ്പോൾ പുള്ളി പറഞ്ഞു "എന്റെ ഫീസ് മൂവായിരം ആണന്നറിയാമല്ലോ. പിന്നെ സ്റ്റീൽ കമ്പി വേണം. അതിന് 6000 ആകും."
"സാറേ അത് വാങ്ങിച്ചു തന്നാൽ മതിയോ?"
"വാങ്ങിച്ചോണ്ട് വരുന്ന കമ്പി നിങ്ങള് തന്നെ ഇട്ടോണം" 
കയ്യിലുണ്ടായിരുന്ന 8500 കൊടുത്തിട്ട് കരഞ്ഞു പറഞ്ഞു "സാറേ 500 പിന്നെ തരാം."
"എന്നാ ഓപറേഷനും പിന്നെ ചെയ്യാം." വളരെ പരുഷമായ മറുപടി.
"അത് കേട്ട് ഞാൻ കരഞ്ഞുപോയി. " ഗോപാൽജിയുടെ ഭാര്യ പറഞ്ഞു നിർത്തി

"എന്റെ ചിറ്റപ്പന്റെ മോൻ സർജിക്കൽസ് നടത്തുന്ന കാര്യം അറിയത്തില്യോ? അവനോട് സ്റ്റീൽ കമ്പിയുടെ വില ചോദിച്ചപ്പോ ഏറ്റവും കൂട്ടിയത് 1800 ന് കിട്ടും എന്ന് പറഞ്ഞു. അതിന് അയാൾ 6000 വാങ്ങിച്ചു. ഈ പൈസാ ഒക്കെ വാങ്ങിച്ചാലും പേഷ്യന്റിന്റെ മുഖത്ത് നോക്കി ഒന്ന് ചിരിക്കത്തുപോലുമില്ല." 
ഗോപാൽജിക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല.

ഞങ്ങളുടെ വർത്തമാനം കേട്ടുകൊണ്ടിരുന്ന ഒരാൾ അയാളുടെ അനുഭവം പങ്കുവച്ചു.
എന്റെ വീട്ടിൽ ജോലിക്ക് വരുന്ന ചേച്ചി മുട്ടു വേദന കാരണം പുള്ളിയെ വീട്ടിൽ ചെന്നു കണ്ടു. ഒരു ഗുളിക എഴുതിയിട്ട് "ഇത് കഴിച്ചിട്ട് നാളെ വരാൻ പറഞ്ഞു ". 200 രൂപയും വാങ്ങിച്ചു. പിറ്റേന്ന് ചെന്ന് വേദന കുറവില്ലന്ന് പറഞ്ഞപ്പോൾ അയാള് വേറൊരു ഗുളിക എഴുതിയിട്ട് ഇത് കഴിച്ചു നോക്കാൻ പറഞ്ഞു. ചീട്ടും വാങ്ങി ഇറങ്ങാൻ തുടങ്ങിയ അവരോട്
"അങ്ങനങ്ങ് പോകുവാണോ? പൈസാ തരണം എന്നറിയത്തില്ലേ? " എന്ന് ഡോകടർ. ഇന്നലെ തന്നായിരുന്നു എന്ന് പറഞ്ഞ ഉടനെ പുള്ളിക്കാരൻ അവരുടെ കയ്യിൽ നിന്നും ചീട്ട് തിരികെ വാങ്ങി നുള്ളിക്കീറി ചവറ്റു കൊട്ടയിലിട്ടു. അവര് കരഞ്ഞോണ്ടാ അവിടുന്നിറങ്ങിയത്.

അയാളുടെ കാര്യം ഒന്നും പറയണ്ട. എന്റെ മോൾടെ കാലൊടിഞ്ഞപ്പോ രൂപാ ആറായിരമാ അയാൾ വാങ്ങിച്ചത്. കൂട്ടത്തിൽ ഞങ്ങടെ ജാതിയെ കുത്തി ഒരു പറച്ചിലും "നിങ്ങക്കൊക്കെ എല്ലാം ഫ്രീ അല്ലേ? ഒരു പൈസയും ഒരിടത്തും കൊടുക്കണ്ടായല്ലോ. ലാപ്ടോപ്പ് വരെ ഫ്രീയായിട്ട് കിട്ടിയില്ലേ ഇപ്പോ?"
"നമ്മളോടേ ഒള്ളമ്മേ ഈ ഗൗരവമൊക്കെ " അവരുടെ മോൾ പറഞ്ഞു. "ഓപ്പറേഷൻ തീയറ്ററിന്റെ അകത്ത് എന്തൊരു ജോളിയാണന്നറിയാമോ. ഹെഡ് ഫോൺ വച്ച് പാട്ടൊക്കെ കേട്ട്, നഴ്സിനോട് നാളെ നീ എനിക്ക് കപ്പയും മീനും കൊണ്ടുത്തരണം എന്നൊക്കെ പറഞ്ഞോണ്ട് ചെളളക്ക് ഒക്കെ തട്ടി. ഡോക്ടർ തീയറ്ററിനുള്ളിൽ കയറിയാൽ വലിയ കുസൃതിക്കാരനാ''

"എന്നിട്ട് നിങ്ങൾ പരാതി പറയാഞ്ഞതെന്താ?" 
എന്റെ സംശയത്തിന്റെ മറുപടി പറഞ്ഞത് ആ അമ്മയാണ്.

"പറഞ്ഞന്നേ."  നേതാവിനോട് പോയി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു "പുള്ളിയുടെ വീടു പണി ഒക്കെ നടക്കുവാ. അതു കൊണ്ടായിരിക്കും. പിന്നെ അദ്ദേഹത്തിനു പാർട്ടികളിലൊക്കെ വലിയ പിടിയാ. നിങ്ങള് ഒരു കാര്യം ചെയ്യ്. പോയി ഒരു കേസ് കൊടുക്ക് "


No comments:

Post a Comment