Wednesday, 18 July 2018

ലിട്ടു

കള്ളന്മാർ കയറിക്കഴിഞ്ഞതിന്റെ അടുത്ത ദിവസമാണവനും അവന്റെ കൂട്ടുകാരനും കൂടി വീട്ടിൽ വന്നത്. വീടിനു ചുറ്റും നടന്നു നോക്കിയതിനു ശേഷം അവർ മുറ്റത്ത് റമ്പൂട്ടാന്റെ ചുവട്ടിൽ വന്നു കിടന്നു. പട്ടി വന്നു കയറിയാൽ എന്താണ് ഫലം എന്ന് ജോതിഷഭൂഷണം വലിയ പഞ്ചാംഗത്തിൽ നോക്കി കണ്ടു പിടിച്ച ഭാര്യക്ക് ആകെ ടെൻഷനായി.
"ആ പട്ടികളെ ഓടിച്ചു കളഞ്ഞേക്കണം. പട്ടി വന്നു കയറിയാൽ എന്താ കുഴപ്പം എന്നറിയാമോ?"
എന്തു കുഴപ്പം?
" ഇതൊന്ന് വായിച്ചു നോക്ക്. ഇതിൽ എന്താ പറഞ്ഞേക്കുന്നത് എന്നറിയാമോ? പട്ടി വന്നു കയറിയാൽ ആകെ കുഴപ്പമാ. ഞാൻ പറഞ്ഞില്ലാന്നു വേണ്ട." ഭാര്യ ജ്യോതിഷ പുസ്തകത്തിലെ പേജ് കാണിച്ചോണ്ടു ചോദിച്ചു. 
പട്ടി യമധർമ്മൻ ആണന്നും വന്നു കയറിയാൽ ഒരാളേയും കൊണ്ടേ പോകൂ എന്നും എഴുതി വച്ചതു കണ്ട് സ്വയം പേടിക്കുകയും എന്നെ പേടിപ്പിക്കാൻ നോക്കുകയും ചെയ്യുകയാണ് എന്റെ വാമഭാഗം.
"അമ്മേ ലിട്ടുവിനേയും ലോസിനേയും ഓടിക്കണ്ടമ്മേ. പാവം ലിട്ടു. അവിടെ കിടന്നോട്ടമ്മേ." മോൾ പട്ടികളോടുള്ള അനുകമ്പ പ്രകടിപ്പിച്ചു.
"ങാഹാ പെണ്ണതിനിടക്ക് വന്നു കേറിയ പട്ടികൾക്ക് പേരും ഇട്ടല്ലോ. ഇനി ഞാനൊന്നും പറയുന്നില്ല. വരുന്നതെല്ലാം അച്ഛനും മക്കളും കൂടി അനുഭവിച്ചോണം. എന്നെ ഒന്നിനും വിളിച്ചേക്കരുത്"
ഒരു ബിസ്കറ്റ് കഷ്ണം പോലും പ്രതിഫലം ആഗ്രഹിക്കാതെ അവൻ,ലിട്ടു, അവന്റെ സേവനം ആരംഭിച്ചു. വളരെ വ്യത്യസ്തമായ ആ പേര് അവൻ സസന്തോഷം സ്വീകരിച്ചു. ദൂരെ എവിടെ എങ്കിലും നിന്നാൽ പോലും ലിട്ടൂ എന്നൊന്നു വിളിച്ചാൽ ഓടിവരും. മറ്റു പട്ടികൾ കോമ്പൗണ്ടിനുള്ളിൽ കയറാതെ നോക്കിയ അവൻ പിന്നെ പിന്നെ ആരെങ്കിലും വന്നാൽ കുരച്ച് ആളുകൾ വരുന്ന കാര്യം വിളിച്ചു പറയാൻ തുടങ്ങി. പറമ്പിൽ കയറി വിറകൊടിക്കാൻ വരുന്നവരേയും കമ്പിളി പുതപ്പ് വിൽക്കാൻ വരുന്ന ബംഗാളികളേയും കുരച്ച് ഓടിക്കാൻ തുടങ്ങിയതോടെ വിറകിനെ സ്നേഹിക്കുന്ന, ബംഗാളികളെ ഇഷ്ടമല്ലാത്ത ഭാര്യയും അവനെ ഇഷ്ടപ്പെടാൻ തുടങ്ങി. കുറേ നാളുകളായി വളർത്തു ജീവികൾ ഒന്നും ഇല്ലാതിരുന്ന വീടിനെ ലിട്ടു എന്ന വയസ്സൻ പട്ടി അവനാലാവും വിധം ഉഷാറാക്കി. ആഹാരം കൃത്യമായി കിട്ടി തുടങ്ങിയതോടു കൂടി ലിട്ടുവിന്റെ സ്വഭാവം പതിയെ മാറി തുടങ്ങി. അപരിചിതരെ കണ്ടാൽ കുരക്കുക മാത്രം ചെയ്തിരുന്ന അവൻ ആളുകളെ കടിക്കാൻ ഓടിക്കാനും തുടങ്ങി. ഒരു മുൻകൂർ ജാമ്യം എന്ന നിലക്ക് വീട്ടിൽ വരുന്ന ആളുകളോടെല്ലാം ഇത് ഞങ്ങളുടെ  പട്ടിയല്ല എന്ന് ഞങ്ങൾ എടുത്തു പറഞ്ഞു. കടി കിട്ടിയാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല എന്നു പറയാതെ പറഞ്ഞൊപ്പിച്ചു. 
ലിട്ടുവിനെ കണ്ടോ? ഭാര്യ ചോദിച്ചു.
എന്തിനാടെ?
ഈ മീൻ കഴുകിയ വേസ്റ്റ് കൊടുക്കാനാ.
അവൻ ദേ റോഡിൽ നിൽക്കുന്നു.
ഞാൻ ലിട്ടു വിനെ ഭാര്യക്ക് കാണിച്ചു കൊടുത്തു.
ലിട്ടൂ ലിട്ടൂ ഇവിടെ വാടാ. ഭാര്യ ഉറക്കെ വിളിച്ചു.
എടേ, താനിങ്ങനെ ഉറക്കെ ലിട്ടൂന്ന് വിളിച്ചു കൂവിയാൽ നാട്ടുകാർ കരുതില്ലേ അത് നമ്മുടെ പട്ടിയാണന്ന്. വെറുതേ പണി ചോദിച്ചു വാങ്ങിക്കണോ?
ശ്ശൊ ഞാനത് ഓർത്തില്ല. ഭാര്യയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. അയാൾ ലിട്ടു വിനെ നോക്കി ഉറക്കെ വിളിച്ചു.
"തങ്കപ്പാ, എടാ തങ്കപ്പാ, ഇവിടെ വാടാ"

No comments:

Post a Comment