Thursday, 14 March 2013

രാവിലെ തോമാച്ചനെ കണ്ടപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഷേവ് ചെയ്ത വലതു കൈ ആണ്. ഞാൻ ചോദിക്കുന്നതിനു മുൻപേ പുള്ളി എന്നോട് പറഞ്ഞു. “ഇന്നലെ പോയി ആൻജിയോഗ്രാം ചെയ്തു. ഒത്തിരി പേടിച്ചാണു പോയത്. പക്ഷേ ദൈവം കാത്തു. പേടിച്ചപോലെ ഒന്നുമുണ്ടായില്ല.”  ആശുപത്രിയിൽ കഴിയുന്നതിന്റെ പ്രയാസം നന്നായി അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. 2007 മുതൽ ഇങ്ങോട്ട് 2012 വരെയുള്ള വർഷങ്ങൾ എടുത്താൽ ഞാൻ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളാണോ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളാണോ കൂടുതൽ എന്ന് പറയാൻ കഴിയില്ല. അച്ഛൻ, അമ്മ, ഭാര്യ , ഞാൻ ചുരുക്കത്തിൽ വീട്ടിലെ എല്ലാ ആൾക്കാരും മാറി മാറി ആശുപത്രികളിലായിരുന്നു താമസം. ചിലപ്പോൾ നമ്മൾ വളരെ സന്തോഷത്തോടയാകും ആശുപത്രിയിൽ പോകുക. ചിലപ്പോൾ ആകാംക്ഷയോടയും പ്രതീക്ഷയോടുകൂടിയും മറ്റ് ചിലപ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതെ നിസ്സംഗരായും. മിക്കവരും പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് ആഘോഷമായാണ്. അമ്മയുടെ കാൻസറിനു ചികിത്സതേടി അമ്മയെ ഒപ്പം കൂട്ടിയും അല്ലാതയും ആശുപത്രിയിൽ പോകുമ്പോഴും സ്ട്രോക്ക് വന്ന് വയ്യാതായ അച്ഛനേയും കൂട്ടി ഹോസ്പിറ്റലുകളിൽ പോകുമ്പോഴും അനുഭവിച്ച ടെൻഷനും നിസ്സഹാ‍യ അവസ്ഥയും പറഞ്ഞറിയിക്കുവാൻ പറ്റാത്തത്ര ഭീകരമായിരുന്നു. ആ സാഹചര്യങ്ങളിലും എന്നെ ചിരിപ്പിച്ച കുറെ സംഭവങ്ങൾ ആശുപത്രികളിൽ വച്ച് ഉണ്ടായിട്ടുണ്ട്.
                        അനിയത്തിയുടെ ആദ്യപ്രസവം ഞങ്ങളുടെ നാട്ടിൽത്തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വച്ചായിരുന്നു. ആദ്യമായി അച്ഛനായതിലും അതിലുപരി ആഗ്രഹം പോലെ ഒരു ആൺകുഞ്ഞിനെ കിട്ടിയതുകൊണ്ടും വളരെ സന്തോഷവാനായിരുന്നു അളിയൻസ്. ചെലവു ചോദിക്കുന്നവർക്കെല്ലാം ഒരു ലോഭവുമില്ലാത്ത ചെലവുകളും നടത്തി സന്തോഷം മറ്റുള്ളവരിലേക്കും പകർന്നുകൊണ്ടിരുന്ന അളിയനോട് കുഞ്ഞിനെ കാണാൻ വന്ന ഒരു സുഹ്രുത്ത് ചോദിച്ചു “ഹോസ്പിറ്റൽ സ്റ്റാഫുകൾക്ക് കാശ് കൊടുത്തായിരുന്നോ? അങ്ങനെ ഒരു പതിവുണ്ട്”. അളിയന് അതൊരു പുതിയ അറിവായിരുന്നു. പിന്നീട് മുറിയിൽ വന്ന എല്ലാ നേഴ്സുകൾക്കും ക്ലീനിംഗ് സ്റ്റാഫുകൾക്കും ലഡുവിനൊപ്പം ഇരുന്നൂറ് രൂപാകൂടി കൊടുത്താണ് പുള്ളി ആഘോഷിച്ചത്. അക്കൂട്ടത്തിൽ ആദ്യം ലഡുമാത്രം വാങ്ങിപ്പോയ ഒരു സ്ത്രീ അതുവഴി പോയപ്പോൾ അവർക്ക് പൈസ കൊടുക്കാനായി അളിയൻ അവരെ റൂമിലേക്ക് കയ്യാട്ടി വിളിച്ചു. കാര്യമറിയാതിരുന്ന അവർ  അളിയനോട് പറഞ്ഞു “എന്റെ സാറേ, ഞാൻ അത്തരക്കാരിഒന്നുമല്ല. അതൊക്കെ ഇവിടുള്ള ചില അവളുമ്മാര് വെറുതെ പറഞ്ഞൊണ്ടാക്കുന്നതാ!!”
                        ഡങ്കിപ്പനി പിടിച്ചപ്പോൾ ഡങ്കിയാണന്ന് അറിയാതെ ആദ്യം പോയത് അടൂരിലെ ഒരു ഹോസ്പിറ്റലിലാണു. വെള്ളാനകളുടെ നാടിലെ കുതിരവട്ടം പപ്പുവിനെ പോലയുള്ള ഒരു ഡോക്ടർ. എന്നും വിസിറ്റിനു വരുമ്പോൾ പുള്ളി പറയും “ഇപ്പ ശരിയാക്കിത്തരാം“ . കൂട്ടിരിക്കാൻ ഭാര്യ മാത്രം. പ്ലേറ്റ്ലെറ്റ് കൌണ്ട് കുറഞ്ഞ് നാൽ‌പ്പതിനായിരം ആയപ്പോഴേക്കും ആകെ ഫിറ്റായ ഒരു അവസ്ഥ. അബോധാവസ്ഥയിൽ രാത്രി ഏതാണ്ട് രണ്ട് മണിയായപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.. “ഒരു മിറിൻഡ കുടിക്കണം എന്നാലേ ശരിയാകൂ” ഈ പാതിരാത്രിയിൽ മിറിൻഡ വാങ്ങാൻ കടകൾ കാണില്ലെന്നും ഉണ്ടങ്കിൽ തന്നെ ഞാൻ തനിച്ച് എങ്ങനെ പോകും എന്നൊക്കെ ഭാര്യ പറഞ്ഞ് നോക്കി. അവസാനം എന്റെ വാശിക്കുമുന്നിൽ തോറ്റ ഭാര്യ പോയി മിറിണ്ടയും വാങ്ങി വന്നു. ഗ്ഗാസ്സിലേക്ക് ഒഴിച്ച് കുടിക്കാൻ തന്നപ്പോൾ ഭാര്യ പറഞ്ഞു “തണുത്തത് കിട്ടിയില്ല”. സാരമില്ല എന്നു പറഞ്ഞിട്ട് ഒരു കുപ്പി മുഴുവനും ഒറ്റയിരുപ്പിനു കുടിച്ചുതീർത്തിട്ടാണു ഞാൻ ഉറങ്ങിയത്. പിന്നീട് പത്ത് ദിവസം കിംസിലെ ഐ സി യു വാസം.വീട്ടിൽ മടങ്ങിയെത്തി കഴിഞ്ഞ് ഒരു ദിവസം ഈ സംഭവം ഭാര്യ എന്നോട് പറഞ്ഞപ്പോൾ എനിക്കാകെ വിഷമമായി.  “അന്ന് രാത്രി മിറിൻണ്ട എവിടെപ്പോയാണു  വാങ്ങിയത്?“ ഞാൻ ചോദിച്ചു. “അതിനാരു വാങ്ങാൻ പോയി? ആ മിറിൻണ്ട എന്റെ ബാഗിലിരുന്ന ചൂടുവെള്ളമായിരുന്നു”
                       ബൈൽ ഡക്ട് ട്യൂബിൽ സ്റ്റെന്റ് ഇട്ട് കഴിഞ്ഞ് അമ്മയെ കിംസിലെ “എംഐസിയു” വിൽ കിടത്തിയിരിക്കുകയായിരുന്നു. ഐ സിയു വിനു പുറത്ത് ഇട്ടിരിക്കുന്ന കസേരകളിൽ അകത്തുള്ള രോഗി കളുടെ ബൈ സ്റ്റാൻഡേഴ്സ് കാത്തിരിക്കണം. രോഗികളുടെ ആവശ്യങ്ങൾ അവരോടാണു നേഴ്സുകൾ പറയുക.  രാത്രി പത്ത് പതിനൊന്ന് മണിയാകുമ്പോഴേക്കും കാത്തിരുപ്പുകാർ കസേരവിട്ട് നിലത്ത് കിടക്കാൻ തുടങ്ങും. ഞാനും ചേച്ചിയുമായിരുന്നു അമ്മയുടെ ബൈ സ്റ്റാൻഡേഴ്സ്. കസേരയിൽ ഇരുന്നുറങ്ങിപ്പോയ ഞാൻ ഉണർന്നപ്പോൾ മണി പന്ത്രണ്ടര. നോക്കുമ്പോൾ ചേച്ചിയും കസേരയിൽ ഇരുന്നുറങ്ങുന്നു. ഞങ്ങളുടെ കസേരക്കുചുറ്റും ആളുകൾ നിലത്ത് കിടന്ന് ഉറങ്ങുന്നു. “കുടിക്കാൻ വെള്ളമുണ്ടോ?” ഞാൻ ചോദിച്ചു. ചേച്ചി ബാഗിൽ നിന്നും ഒരു ഫാന്റാ എടുത്തു തന്നു. തണുപ്പു മാറിയ ഫാന്റാ പതഞ്ഞ് പൊങ്ങാതിരിക്കാനായി പതിയെ അടപ്പു പിടിച്ച് തിരിച്ചു. ഫാന്റാ കുപ്പി “ശൂ” എന്ന് ശബ്ദം ഉണ്ടാക്കി. എന്റെ കസേരയുടെ അടുത്ത് കിടന്നവൻ ശബ്ദം കേട്ട് ഒന്നു കണ്ണു തുറന്ന് നോക്കി. അവന്റെ ഉറക്കം കളയണ്ട എന്ന് കരുതി കുപ്പി അടച്ചു വച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ വീണ്ടും കുപ്പിതുറന്നപ്പോൾ ഉണ്ടായ “ശൂ” കേട്ട് ഉണർന്ന  അവൻ എണ്ണീറ്റിട്ട് എന്നെ രൂക്ഷമായി ഒന്നു നോക്കി. “ചേട്ടാ, ഇത് അതല്ല” എന്നു ഞാൻ പറയുന്നതിനു മുൻപ്, മൂക്കും ചുളിച്ചുകൊണ്ട് അയാൾ വേറെ സ്ഥലത്ത് പോയി കിടന്നു.

Sunday, 10 March 2013

ദേഷ്യം മാറാൻ

“ഹൊ! വല്ലാത്ത ദേഷ്യക്കാരി തന്നെ”. എല്ലാ ആൾക്കാരും ഭാര്യയെകുറിച്ചങ്ങനെ പറയാൻ തുടങ്ങിയപ്പോഴാണു ഞാനും അത് ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ഞാൻ കരുതിയത് എന്നോട് മാത്രമേ ഇങ്ങനെ ദേഷ്യപ്പെടാറുള്ളു എന്നായിരുന്നു. അതും ശരിക്കുള്ള ദേഷ്യമല്ല. എന്നെ ശുണ്ഠിപിടിപ്പിക്കാനുള്ള അവളുടെ ഒരു പരിപാടി മാത്രമായിട്ടാണ് അതു തോന്നിയതും. അങ്ങനെ തോന്നാൻ ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു. അവളുടെ ദേഷ്യപ്രകടനങ്ങൾ അങ്ങനെ ആയിരുന്നു. പല്ലു ഞറുമ്മുക. നിലത്ത് അമർത്തിച്ചവിട്ടൂക, ഞാൻ സമ്മാനമായി കൊടുത്ത സാധനങ്ങൾ എടുത്ത് എറിയുക. എന്റെ ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചുപൊട്ടിക്കുക. എന്നെ നുള്ളി പരിക്കേൽ‌പ്പിക്കുക എന്നിവയായിരുന്നു ദേഷ്യപ്രകടനങ്ങൾ. ദേഷ്യത്തിന്റെ തോത് അനുസരിച്ച് അതുമാറുമെന്നു മാത്രം. ദേഷ്യം വന്നുതുടങ്ങുമ്പോൾ തന്നെ അവൾ കരയാനും തുടങ്ങുമായിരുന്നു. കരച്ചിലിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മൂന്നാമതൊരാൾക്ക് ഇങ്ങനെയൊന്ന് സംഭവിക്കുന്നതിനെ കുറിച്ച് ഒരു സംശയം പോലും നൽകാത്ത വിധത്തിൽ ചിരിച്ചുകൊണ്ടിടപെടുന്നത് കാണുമ്പോൾ എനിക്കാകെ കൺഫ്യൂഷൻ ആകും. ഇത് ശരിക്കുള്ള ദേഷ്യമാണോ അതോ കള്ള ദേഷ്യമാണോ.
                   ദേഷ്യം കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടതു അവളുടെ പാവം കുടയായിരുന്നു. കുടയെടുത്ത് നിലത്തെറിഞ്ഞായിരുന്നു ചെറിയ ദേഷ്യങ്ങൾ തീർക്കാറ്. ഒരു പത്ത് കുടവാങ്ങാനുള്ള കാശെങ്കിലും അതിന്റെ ചികിത്സക്കായി ചെലവാക്കിയിട്ടുണ്ടാകും. “ഇന്നെനിക്ക് ആ ഡ്രൈവർക്ക് രണ്ട് പൊട്ടീരുകൊടുക്കാൻ തോന്നി” എന്നു പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷ സഹിക്കാനായില്ല. സാധാരണയായി പെണ്ണുങ്ങൾ കണ്ടക്ടറേയും കിളിയേയും കുത്താനാണു സൂചി കൊണ്ട് നടക്കാറ്. ഇതിപ്പൊ എന്തിനാണാവോ ഡ്രൈവർക്കിട്ട് പൊട്ടിക്കുന്നത്? വല്ല മുൻ കാലവിരോധവും ആയിരിക്കുമോ എന്നൊക്കെ ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ അവൾ പറഞ്ഞു. “അവന്റെ ഇഴഞ്ഞിഴഞ്ഞുള്ള ഒരു വണ്ടിഓടീര്“. ഹൊ! അപ്പോൾ അതായിരുന്നു കാര്യം. ഉത്സവത്തിനു പൊരിവെയിലത്ത് റോഡിലൂടെ എഴുന്നള്ളിച്ചുകൊണ്ട് പോകുകയായിരുന്ന ആനയെ തല്ലിയ ആനക്കാരനെ നോക്കി പല്ലിറുമ്മുന്നത് കണ്ടപ്പോൾ ഒരു ചെറിയപേടി എനിക്കും തോന്നി.   ഒരു തരത്തിൽ സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ട് വരുന്നതിടക്ക് അവൾ പറഞ്ഞു. “പാവം ആന! ആ കമ്പെടുത്ത് അവനും രണ്ട്  കൊടുക്കണമായിരുന്നു. എന്നാലെ ഇവനൊക്കെ പഠിക്കൂ“.
                   അങ്ങനെ തൊട്ടതിനും പിടിച്ചതുനുമെല്ലാം ദേഷ്യപ്പെട്ട് പല്ലുഞറുമ്മി രണ്ട് പല്ല് കേടായപ്പോൾ അവൾ പറഞ്ഞു. “ഭയംങ്കര പല്ലു വേദന. രണ്ട് പല്ലിനു ആട്ടം ഉണ്ടന്നാണു തോന്നുന്നത്”.  എന്ത് പറ്റി? ഇനി പല്ലു ഞറുമ്മുന്നത് കൊണ്ടായിരിക്കുമോ? ഏതായാലും നമുക്ക് ഡോക്ടറെ കാണാം. ഞാൻ പറഞ്ഞു. ഡോക്ടറെ കണ്ടിട്ട് മടങ്ങി വരുന്ന വഴിക്കവൾ പറഞ്ഞു. “എനിക്കിപ്പോൾ മുപ്പത് പല്ലേയുള്ളു. ദേഷ്യം കാരണം എന്റെ രണ്ട് പല്ല് പോയി.” സാരമില്ല. സ്വയം പോയത് അല്ലേ. സാധാരണ ദേഷ്യക്കാരുടെ പല്ല് എടുക്കുന്നത് മറ്റുള്ളവരാണു. ഇനി ഇങ്ങനെ ദേഷ്യപ്പെടരുത്. ദേഷ്യം വന്നാലും പല്ല് ഞറുമ്മരുത്. ഞാൻ സമാധാനിപ്പിച്ചു. “മതി ഉപദേശം” വേദന കാരണം അവൾ അത്രയുമേ പറഞ്ഞുള്ളു.
               “താനൊരു കാര്യം ചെയ്യ്. അവളെ ആർട്ട് ഓഫ് ലിവിംഗിന്റെ ക്ലാസ്സിനു വിട്. ദേഷ്യമൊക്കെ തനിയെ മാറും.പണ്ടൊക്കെ എനിക്ക് എന്തൊരു ദേഷ്യമായിരുന്നു. കോഴ്സ് ചെയ്തതിനു ശേഷം എല്ലാം മാറി. ഇപ്പോ ഒരു ദേഷ്യവും ആരോടുമില്ല.” പ്രദീപ് ഇതു പറഞ്ഞപ്പോൾ എനിക്കും തോന്നി അതൊരു നല്ല ഐഡിയ ആണന്നു. “അതൊന്നും ശരിയാവില്ല. എനിക്കതൊന്നും ഇഷ്ടമല്ല.” ഭാര്യ പറഞ്ഞു. എടേ നമുക്കൊന്നു പരീക്ഷിച്ച് നോക്കാം. വിജയിച്ചാ‍ൽ ബാക്കി മുപ്പത് പല്ല് അവിടെ കാണുമല്ലോ. ഞാൻ ഉപദേശിച്ചു നോക്കി. “പോയാ പോട്ടന്നേ. എല്ലാം പറിച്ചു കളഞ്ഞിട്ട് വെപ്പുപല്ല് വക്കും” അവൾക്ക് പിന്നയും ദേഷ്യം വന്നു. “ഒന്നൂടെ ഒന്നാലോചിച്ച് നോക്ക്. നാളെ മുതലാണു ക്ലാസ്സ് തുടങ്ങുന്നത്. ഞാൻ പൈസാ കൊടുത്തു, കേട്ടോ“ ഞാൻ പറഞ്ഞു.  ആദ്യത്തെ ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോൾ ഞാൻ ചോദിച്ചു “എങ്ങനെ ഉണ്ടായിരുന്നു? ”.  നല്ല രസമാ. മനസ്സിനു വല്ലാത്ത ഒരു സമാധാനം കിട്ടുന്നുണ്ട്. അവൾ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വലിയ ഉത്സാഹമായിരുന്നു അവൾക്ക്. ക്ലാസ്സിനു പോകുന്നവരുടെ കൂട്ടത്തിൽ ചിരിച്ച് ബഹളം വച്ച് പോകുന്ന അവളെ കാണുന്നതുതന്നെ ഒരു സന്തോഷമായിരുന്നു. ക്ലാസ്സിന്റെ അവസാനത്തെ രണ്ട് ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ മെഡിറ്റേഷൻ ആണു. ക്ലാസ്സ് തീർന്നപ്പോൾ മണി ഒൻപതര. “ഒത്തിരി താമസിച്ചു. ഇന്നിനി എന്റെ വീട്ടിലോട്ട് പൊയ്ക്കോട്ടേ?” അവൾ ചോദിച്ചു. അവളെ വീട്ടിൽ കൊണ്ടുവിടാൻ പോയത് ക്ലാസ്സിനു പോകുന്ന ആൾക്കാർ എല്ലാവരും ചേർന്നാ‍യിരുന്നു. താമസിച്ച് വീട്ടിൽ ചെന്നതിനു അവൾക്കും ചെന്ന എല്ലാവർക്കും അവളുടെ അച്ഛന്റെ വക നല്ല വഴക്ക് കിട്ടി.
                 അടുത്ത ദിവസം എന്നെ കണ്ടപ്പോൾ പ്രകാശ് പറഞ്ഞു. “അവളുടെ അച്ഛനേയും അടുത്ത കോഴ്സിനു നമുക്കു വിടണം. പുള്ളിയും ഒരു ഭയങ്കര ദേഷ്യക്കാരനാ അല്ല്യോ? “ എനിക്ക് ഒന്നും മനസ്സിലായില്ല.നോക്കാം എന്ന് മാത്രം പറഞ്ഞു. കോഴ്സിന്റെ അവസാന ദിവസം എല്ലാവരും വീടുകളിൽ നിന്നും എന്തെങ്കിലും കഴിക്കാൻ കൊണ്ടു വരണം. അത് പങ്ക് വച്ച് കഴിക്കണം. ആൾക്കാരിൽ കൂട്ടായ്മ വളർത്താൻ ഗുരുജി കണ്ടെത്തിയ ഒരു മാർഗ്ഗം. അടുത്ത ദിവസം ക്ലാസ്സിനു പോകുന്ന ഭാര്യയെ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. കയ്യിൽ ഒരു വലിയ തൂക്കുപാത്രവുമൊക്കെ പിടിച്ച്. “എന്തായിത്” ഞാൻ ചോദിച്ചു. “പായസമാ, എ ഒ എൽ കൂട്ടുകാർക്ക് കൊടുക്കാനാ”  അവൾ പറഞ്ഞു. എന്താണന്നറിയില്ല. എനിക്കാകെ അരിശം വന്നു. “തനിക്ക് വേറേ പണിയൊന്നുമില്ലേ? പായസവും തൂക്കി നടക്കുന്നു” ഞാൻ പറഞ്ഞു. “കുശുമ്പാ, കുശുമ്പ്. കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല. ഹൊ! ഇതു രണ്ടും ഉള്ള ഒരാളെ ആണല്ലോ എനിക്ക് കിട്ടിയത്.” അവൾ ചിരിച്ചുകൊണ്ടിതു പറഞ്ഞപ്പോൾ ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു. “ഈ ഗുരുജി ഒരു വലിയ കക്ഷി തന്നെ സമ്മതിക്കണം.“.  

Sunday, 3 March 2013

അലക്ക്

ഒരു ആൺകുട്ടിയുടെ ആദ്യ ഹീറോ അവന്റെ അച്ഛൻ ആണ് എന്ന ആഡിജ് എന്റെ കാര്യത്തിൽ വളരെ ശരിയാണ്. അച്ഛൻ തുണി കഴുകാറേ ഇല്ലായിരുന്നു. അച്ഛന്റെ തുണി കഴുകി തേച്ച് വക്കുക എന്നത് ആദ്യകാലങ്ങളിൽ അമ്മയുടേയും പിന്നീട് ചേച്ചി വലുതായപ്പോൾ ചേച്ചിയുടേയും ജോലി ആയിരുന്നു. ചേച്ചിയുടെ കല്യാണത്തിനുശേഷം ആ ജോലി അനിയത്തി ഏറ്റെടുത്തു.ഞാൻ ഒട്ടും ഇഷ്ടമില്ലാതെ ചെയ്യുന്ന പണികളിൽ ഒന്നാണു തുണികഴുകൽ. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ എന്റെ തുണികൾ ഞാൻ തന്നെ ആയിരുന്നു കഴുകാറ്. അപ്പച്ചിയുടെ കൂടെ താമസിച്ചു കൊണ്ടുള്ള സ്കൂൾ പഠന കാലത്ത് എല്ലാ ഞായറാഴ്ചയും ആയിരുന്നു തുണി കഴുകൽ. ഒരു ആഴ്ച മുഴുവൻ ഇട്ട ഉടുപ്പുകളും നിക്കറുകളും ആദ്യം വെള്ളത്തിൽ കുതിർത്ത് വക്കും. പിന്നീട് അപ്പച്ചി ഒരു ചെറിയ കട്ട സോപ്പു തരും. ഒപ്പം ഒരു മുന്നറിയിപ്പും. സോപ്പ് മുഴുവൻ ഉരച്ച് കളയരുത്. അതു പേടിച്ച് മിക്ക തുണിയും സോപ്പ് ഇടാതെ തന്നെ കഴുകാൻ അക്കാലത്ത് നല്ല വശമായിരുന്നു. പിന്നീട് സോപ്പ് പൊടി വാങ്ങാൻ തുടങ്ങിയപ്പോൾ അപ്പച്ചി ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ കുറച്ച് സോപ്പ് പൊടി ഇട്ട് പതപ്പിച്ച ശേഷം വിളിക്കും. “നിന്റെ തുണിയെല്ലാം പെറുക്കി ആ ബക്കറ്റിൽ കൊണ്ടിട്. കുതിരട്ട്. വൈകിട്ട് കഴുകിയാൽ മതി.” എന്നാലും സോപ്പ് കട്ട ഇട്ട് ഉരച്ചെങ്കിൽ മാത്രമേ കഴുകിയതിന്റെ പൂർണ്ണത മനസ്സിനു തോന്നുമായിരുന്നുള്ളു.
                 അനിയത്തിക്ക് ജോലികിട്ടിയതിനു ശേഷം വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമായി. അക്കാലത്ത് എന്റെ ഷർട്ടുകളും മറ്റും അമ്മകഴുകാതിരിക്കുവാൻ വേണ്ടി അമ്മകാണാത്തിടത്ത് മാറ്റി ഇട്ടുവക്കും. പുക വലിക്കുമായിരുന്ന എന്റെ ഷർട്ടിന്റെ പോക്കറ്റിൽ മറന്നിടുന്ന സിഗററ്റുകൾ, സിഗററ്റിൽ നിന്നും പൊഴിഞ്ഞ് പോക്കറ്റിൽ വീഴുന്ന ചുക്ക മുതലായവ അമ്മ കാണുമോ എന്ന ഭയമായിരുന്നു അതിന്റെ പിന്നിൽ. ഒഴിവുള്ള ദിവസങ്ങളിൽ രാവിലെ അതുവരെയുള്ള എല്ലാതുണികളും എടുത്ത് തരം തിരിച്ച് പോക്കറ്റുകൾ വിശദമായി പരിശോധിച്ച് പോക്കറ്റുകൾ തട്ടിക്കുടഞ്ഞതിനു ശേഷം വിവിധ ബക്കറ്റുകളിലായി കലക്കി വച്ചിരിക്കുന്ന സോപ്പ് വെള്ളത്തിൽ ഇട്ട് വക്കും. അതു കാണുമ്പോൾ അച്ഛൻ പറയും “അങ്ങനങ്ങ് വച്ചേക്കാതെ ഇയാളത് ഇന്നുതന്നങ്ങ് കഴുകി ഇട്ടേക്കണം”. പക്ഷേ തുണി കഴുകാനുള്ള മടി കാരണം “നാളെ രാവിലെ കഴുകാം“ എന്ന് പറഞ്ഞ് കഴുകൽ മാറ്റിമാറ്റി വക്കുന്നതു മൂലം, ദിവസങ്ങളോളം സോപ്പ് വെള്ളത്തിൽ കിടക്കാനുള്ള ഭാഗ്യം എന്റെ തുണികൾക്ക് ഉണ്ടായിരുന്നു. ഇങ്ങനെ സോപ്പ് വെള്ളത്തിൽ  ദിവസങ്ങളോളം കിടക്കുന്നതുമൂലം മറ്റ് തുണികളുടെ നിറം ഇളകിപ്പിടിച്ച് വിവിധ നിറങ്ങളിലായ ബനിയനുകൾ, ഒരേ ഡിസൈനിലുള്ള കൈലികൾ , ചുണ്ടൻ വള്ളത്തിനെ ഓർമ്മിപ്പിക്കുന്ന, പാന്റ്സ് ഇട്ടില്ലങ്കിൽ ഊരി താഴെ വീഴുന്ന ജട്ടികൾ എന്നിവ എനിക്കുണ്ടായിരുന്നു.
                 ആളുകൾ ഓരോ തരത്തിലാണു വർത്തമാനം പറയുന്നതും കേൾക്കുന്നതും. അച്ഛൻ വളരെ ചുരുക്കി കാര്യം പറയുന്ന ഒരു ആളാണ്. അച്ഛനോട് വർത്തമാനം പറയുവാൻ ചെന്നാൽ കുറച്ച് സമയത്തിനുള്ളിൽ അച്ഛനു ബോറടിക്കും. “എന്നാൽ ഇനി ഇയാൾ പോയി വല്ല പുസ്തകവും എടുത്തുവച്ച് വായിക്കൂ” എന്നു പറഞ്ഞ് നമ്മളെ ഓടിക്കും വീടിനടുത്തുള്ള ഒരു പഴയ പോലീസുകാരനാണു ചന്ദ്രൻ പിള്ള ച്ചേട്ടൻ. ഏതാണ്ട് എഴുപത് വയസ്സോളം അന്ന് ഉണ്ടായിരുന്ന പിള്ളച്ചേട്ടന്റെ പ്രധാന വിനോദം ഏതെങ്കിലും വീട്ടിൽ പോയി കുറഞ്ഞത് നാലഞ്ച് മണിക്കൂറെങ്കിലും വർത്തമാനം പറഞ്ഞിരിക്കുക എന്നതാണു. മിക്കവാറും ആളുകൾ എല്ലാം തന്നെ പിള്ളച്ചേട്ടനെ കണ്ടാൽ ഓടി രക്ഷപ്പെടും. ഒരു ദിവസം ഉച്ചക്ക് രണ്ട് മണി ആയപ്പോൾ പിള്ളച്ചേട്ടൻ വീട്ടിൽ വന്നു. വന്നതാരാണന്നറിയാതെ മുന്നിൽ ചെന്നു ചാടിയ അച്ഛനെ കണ്ടതും പുള്ളിക്കാകെ സന്തോഷമായി. പുന്നെല്ലു കണ്ട എലിയെ പോലെ പിള്ളചേട്ടനും എലിക്കെണിയിൽ വീണ എലിയെ പോലെ അച്ഛനും. “രക്ഷപ്പെടാൻ എന്താണൊരു വഴി” അച്ഛൻ ടാവിൽ അമ്മയോട് തിരക്കി. അമ്മയുടെ ഐഡിയ പ്രകാരം അച്ഛൻ പിള്ളച്ചേട്ടനോട് പറഞ്ഞു.”ഇത്തിരി തിരക്കുണ്ട്. കുറച്ച് തുണി വെള്ളത്തിലിട്ട് വച്ചത് കഴുകാനുണ്ട്.” ജോലിയുണ്ടന്ന് കേൾക്കുമ്പോൾ പുള്ളി പോകുമെന്നായിരുന്നു അച്ഛന്റെ പ്രതീക്ഷ. പക്ഷെ നടന്നത് മറിച്ചാണ്. അച്ഛന്റെ ഒപ്പം പിള്ളചേട്ടനും അലക്കുകല്ലിനടുത്തേക്കു നടന്നു. അതിനടുത്തുള്ള മാവിൽ ചാരിനിന്നു. കഴുകാൻ ഞാൻ കുതിർത്തു വച്ചിരിക്കുന്ന തുണികൾ കണ്ട് പുള്ളി അന്തം വിട്ട് പറഞ്ഞു. “ഇതു കുറെ ഒണ്ടല്ലോ സാറെ. ഇതു മൊത്തവും കഴുകി ത്തീരുന്നതു വരെ എനിക്ക് നിക്കാൻ പറ്റില്ല. ആറുമണിക്ക് ഒരിടം വരെ പോകണം”. പാവം എന്റെ അച്ഛൻ. ജീവിതത്തിൽ ആദ്യമായി തുണി കഴുകിയ ദിവസം പഞ്ചാബി ഹൌസിലെ  ഹരിശ്രീ അശോകനെപ്പോലെ ഒത്തിരി തുണി കഴുകി. ഏതാണ്ട് നാലുമണിക്കൂറോളം. അതും പിള്ളച്ചേട്ടന്റെ കത്തിയും സഹിച്ചുകൊണ്ട്.