Sunday, 3 March 2013

അലക്ക്

ഒരു ആൺകുട്ടിയുടെ ആദ്യ ഹീറോ അവന്റെ അച്ഛൻ ആണ് എന്ന ആഡിജ് എന്റെ കാര്യത്തിൽ വളരെ ശരിയാണ്. അച്ഛൻ തുണി കഴുകാറേ ഇല്ലായിരുന്നു. അച്ഛന്റെ തുണി കഴുകി തേച്ച് വക്കുക എന്നത് ആദ്യകാലങ്ങളിൽ അമ്മയുടേയും പിന്നീട് ചേച്ചി വലുതായപ്പോൾ ചേച്ചിയുടേയും ജോലി ആയിരുന്നു. ചേച്ചിയുടെ കല്യാണത്തിനുശേഷം ആ ജോലി അനിയത്തി ഏറ്റെടുത്തു.ഞാൻ ഒട്ടും ഇഷ്ടമില്ലാതെ ചെയ്യുന്ന പണികളിൽ ഒന്നാണു തുണികഴുകൽ. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ എന്റെ തുണികൾ ഞാൻ തന്നെ ആയിരുന്നു കഴുകാറ്. അപ്പച്ചിയുടെ കൂടെ താമസിച്ചു കൊണ്ടുള്ള സ്കൂൾ പഠന കാലത്ത് എല്ലാ ഞായറാഴ്ചയും ആയിരുന്നു തുണി കഴുകൽ. ഒരു ആഴ്ച മുഴുവൻ ഇട്ട ഉടുപ്പുകളും നിക്കറുകളും ആദ്യം വെള്ളത്തിൽ കുതിർത്ത് വക്കും. പിന്നീട് അപ്പച്ചി ഒരു ചെറിയ കട്ട സോപ്പു തരും. ഒപ്പം ഒരു മുന്നറിയിപ്പും. സോപ്പ് മുഴുവൻ ഉരച്ച് കളയരുത്. അതു പേടിച്ച് മിക്ക തുണിയും സോപ്പ് ഇടാതെ തന്നെ കഴുകാൻ അക്കാലത്ത് നല്ല വശമായിരുന്നു. പിന്നീട് സോപ്പ് പൊടി വാങ്ങാൻ തുടങ്ങിയപ്പോൾ അപ്പച്ചി ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ കുറച്ച് സോപ്പ് പൊടി ഇട്ട് പതപ്പിച്ച ശേഷം വിളിക്കും. “നിന്റെ തുണിയെല്ലാം പെറുക്കി ആ ബക്കറ്റിൽ കൊണ്ടിട്. കുതിരട്ട്. വൈകിട്ട് കഴുകിയാൽ മതി.” എന്നാലും സോപ്പ് കട്ട ഇട്ട് ഉരച്ചെങ്കിൽ മാത്രമേ കഴുകിയതിന്റെ പൂർണ്ണത മനസ്സിനു തോന്നുമായിരുന്നുള്ളു.
                 അനിയത്തിക്ക് ജോലികിട്ടിയതിനു ശേഷം വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമായി. അക്കാലത്ത് എന്റെ ഷർട്ടുകളും മറ്റും അമ്മകഴുകാതിരിക്കുവാൻ വേണ്ടി അമ്മകാണാത്തിടത്ത് മാറ്റി ഇട്ടുവക്കും. പുക വലിക്കുമായിരുന്ന എന്റെ ഷർട്ടിന്റെ പോക്കറ്റിൽ മറന്നിടുന്ന സിഗററ്റുകൾ, സിഗററ്റിൽ നിന്നും പൊഴിഞ്ഞ് പോക്കറ്റിൽ വീഴുന്ന ചുക്ക മുതലായവ അമ്മ കാണുമോ എന്ന ഭയമായിരുന്നു അതിന്റെ പിന്നിൽ. ഒഴിവുള്ള ദിവസങ്ങളിൽ രാവിലെ അതുവരെയുള്ള എല്ലാതുണികളും എടുത്ത് തരം തിരിച്ച് പോക്കറ്റുകൾ വിശദമായി പരിശോധിച്ച് പോക്കറ്റുകൾ തട്ടിക്കുടഞ്ഞതിനു ശേഷം വിവിധ ബക്കറ്റുകളിലായി കലക്കി വച്ചിരിക്കുന്ന സോപ്പ് വെള്ളത്തിൽ ഇട്ട് വക്കും. അതു കാണുമ്പോൾ അച്ഛൻ പറയും “അങ്ങനങ്ങ് വച്ചേക്കാതെ ഇയാളത് ഇന്നുതന്നങ്ങ് കഴുകി ഇട്ടേക്കണം”. പക്ഷേ തുണി കഴുകാനുള്ള മടി കാരണം “നാളെ രാവിലെ കഴുകാം“ എന്ന് പറഞ്ഞ് കഴുകൽ മാറ്റിമാറ്റി വക്കുന്നതു മൂലം, ദിവസങ്ങളോളം സോപ്പ് വെള്ളത്തിൽ കിടക്കാനുള്ള ഭാഗ്യം എന്റെ തുണികൾക്ക് ഉണ്ടായിരുന്നു. ഇങ്ങനെ സോപ്പ് വെള്ളത്തിൽ  ദിവസങ്ങളോളം കിടക്കുന്നതുമൂലം മറ്റ് തുണികളുടെ നിറം ഇളകിപ്പിടിച്ച് വിവിധ നിറങ്ങളിലായ ബനിയനുകൾ, ഒരേ ഡിസൈനിലുള്ള കൈലികൾ , ചുണ്ടൻ വള്ളത്തിനെ ഓർമ്മിപ്പിക്കുന്ന, പാന്റ്സ് ഇട്ടില്ലങ്കിൽ ഊരി താഴെ വീഴുന്ന ജട്ടികൾ എന്നിവ എനിക്കുണ്ടായിരുന്നു.
                 ആളുകൾ ഓരോ തരത്തിലാണു വർത്തമാനം പറയുന്നതും കേൾക്കുന്നതും. അച്ഛൻ വളരെ ചുരുക്കി കാര്യം പറയുന്ന ഒരു ആളാണ്. അച്ഛനോട് വർത്തമാനം പറയുവാൻ ചെന്നാൽ കുറച്ച് സമയത്തിനുള്ളിൽ അച്ഛനു ബോറടിക്കും. “എന്നാൽ ഇനി ഇയാൾ പോയി വല്ല പുസ്തകവും എടുത്തുവച്ച് വായിക്കൂ” എന്നു പറഞ്ഞ് നമ്മളെ ഓടിക്കും വീടിനടുത്തുള്ള ഒരു പഴയ പോലീസുകാരനാണു ചന്ദ്രൻ പിള്ള ച്ചേട്ടൻ. ഏതാണ്ട് എഴുപത് വയസ്സോളം അന്ന് ഉണ്ടായിരുന്ന പിള്ളച്ചേട്ടന്റെ പ്രധാന വിനോദം ഏതെങ്കിലും വീട്ടിൽ പോയി കുറഞ്ഞത് നാലഞ്ച് മണിക്കൂറെങ്കിലും വർത്തമാനം പറഞ്ഞിരിക്കുക എന്നതാണു. മിക്കവാറും ആളുകൾ എല്ലാം തന്നെ പിള്ളച്ചേട്ടനെ കണ്ടാൽ ഓടി രക്ഷപ്പെടും. ഒരു ദിവസം ഉച്ചക്ക് രണ്ട് മണി ആയപ്പോൾ പിള്ളച്ചേട്ടൻ വീട്ടിൽ വന്നു. വന്നതാരാണന്നറിയാതെ മുന്നിൽ ചെന്നു ചാടിയ അച്ഛനെ കണ്ടതും പുള്ളിക്കാകെ സന്തോഷമായി. പുന്നെല്ലു കണ്ട എലിയെ പോലെ പിള്ളചേട്ടനും എലിക്കെണിയിൽ വീണ എലിയെ പോലെ അച്ഛനും. “രക്ഷപ്പെടാൻ എന്താണൊരു വഴി” അച്ഛൻ ടാവിൽ അമ്മയോട് തിരക്കി. അമ്മയുടെ ഐഡിയ പ്രകാരം അച്ഛൻ പിള്ളച്ചേട്ടനോട് പറഞ്ഞു.”ഇത്തിരി തിരക്കുണ്ട്. കുറച്ച് തുണി വെള്ളത്തിലിട്ട് വച്ചത് കഴുകാനുണ്ട്.” ജോലിയുണ്ടന്ന് കേൾക്കുമ്പോൾ പുള്ളി പോകുമെന്നായിരുന്നു അച്ഛന്റെ പ്രതീക്ഷ. പക്ഷെ നടന്നത് മറിച്ചാണ്. അച്ഛന്റെ ഒപ്പം പിള്ളചേട്ടനും അലക്കുകല്ലിനടുത്തേക്കു നടന്നു. അതിനടുത്തുള്ള മാവിൽ ചാരിനിന്നു. കഴുകാൻ ഞാൻ കുതിർത്തു വച്ചിരിക്കുന്ന തുണികൾ കണ്ട് പുള്ളി അന്തം വിട്ട് പറഞ്ഞു. “ഇതു കുറെ ഒണ്ടല്ലോ സാറെ. ഇതു മൊത്തവും കഴുകി ത്തീരുന്നതു വരെ എനിക്ക് നിക്കാൻ പറ്റില്ല. ആറുമണിക്ക് ഒരിടം വരെ പോകണം”. പാവം എന്റെ അച്ഛൻ. ജീവിതത്തിൽ ആദ്യമായി തുണി കഴുകിയ ദിവസം പഞ്ചാബി ഹൌസിലെ  ഹരിശ്രീ അശോകനെപ്പോലെ ഒത്തിരി തുണി കഴുകി. ഏതാണ്ട് നാലുമണിക്കൂറോളം. അതും പിള്ളച്ചേട്ടന്റെ കത്തിയും സഹിച്ചുകൊണ്ട്.

No comments:

Post a Comment