Friday, 26 April 2013

ചിരി

ഭാര്യ:- നിങ്ങളിപ്പോൾ ചിരിച്ചായിരുന്നോ?
ഭർത്താവ്:- ഇല്ല
ഭാര്യ:- ആരു പറഞ്ഞു? ഞാൻ കണ്ടല്ലോ അവളെ നോക്കി ചിരിക്കുന്നത്.
ഭർത്താവ്:- ഇല്ല. സത്യമായിട്ടും ചിരിച്ചില്ലന്നേ
ഭാര്യ:- ചിരിച്ചാലും ചിരിച്ചില്ലേലും നിങ്ങളിനി ടിവി കാണണ്ട. ആരേലും ആണുങ്ങളു ന്യൂസ് വായിക്കുമ്പോൾ വിളിക്കാം. അപ്പോ കണ്ടാ മതി.

Friday, 19 April 2013

തെന്നുന്ന തറകൾ

                      എന്റെ കുഞ്ഞുന്നാളിൽ വീട്ടിൽ ഒരുപാട് നെൽക്രിഷി ഉണ്ടായിരുന്നു. വർഷത്തിൽ രണ്ടുതവണ ക്രിഷി ചെയ്യും. ചിങ്ങതിൽ കൊയ്യുന്നതും മകരത്തിൽ കൊയ്യുന്നതും.  ചിങ്ങത്തിലെ കൊയ്ത്ത് കാലത്ത് മിക്കവാറും എല്ലാ ദിവസവും മഴ ആയിരിക്കും. മഴ നനയാതിരിക്കാനായി കറ്റകൾ മുഴുവൻ വീടിനുള്ളിലാണു വക്കാറ്. കറ്റയിൽ നിന്നും നെല്ല് വേർതിരിച്ചെടുക്കുന്നത് ചവുട്ടിഉരുട്ടിയിട്ടാണ്. ഭിത്തിയോട് ചേർത്ത് കറ്റവക്കും. എന്നിട്ട് ഭിത്തിയിൽ കൈവച്ച്കൊണ്ട് കാലുകൊണ്ട് കറ്റ ചവുട്ടി ഉരുട്ടും.അങ്ങനെ കിട്ടുന്ന നെല്ല് അളന്ന് അതിൽ ഒരു പങ്കായിരുന്നു കൂലി. കൊയ്യാൻ വരുന്നവർ പല സ്ഥലങ്ങളിലും പോയി കൊയ്ത് വക്കും. പിന്നീടെപ്പൊഴെങ്കിലും ആയിരിക്കും മെതിക്കാൻ വരിക. ചിലപ്പോൾ ഒന്നുരണ്ടാഴ്ച കറ്റകൾ മെതിക്കാതെ അങ്ങനെതന്നെ ഇരുപ്പാകും. അടുക്കി വച്ചിരിക്കുന്ന കറ്റകളുടെ ചൂടും മണവും വീട് മുഴുവനും നിറയും. മഴക്കാലം അല്ലാത്തതിനാൽ ഈ പ്രശ്നങ്ങൾ ഒന്നുംതന്നെ മകരകൊയ്ത്തിനില്ലായിരുന്നു. മകരത്തിലെ കൊയ്ത് കുട്ടികൾക്ക് ഒരു ഉത്സവം തന്നെയായിരുന്നു. മകരകൊയ്ത്തിനു കളമൊരുക്കലാണ് ആദ്യം ചെയ്യുക. മുറ്റം മുഴുവൻ നിലംതല്ലി കൊണ്ട് അടിച്ച് ഉറപ്പ് വരുത്തിയശേഷം അതിനുമുകളിൽ ചാണകം മെഴുകിയാണ് കളം ഒരുക്കുന്നത്. കൊയ്ത് കൊണ്ട് വരുന്ന കറ്റകൾ ഈ കളത്തിലാണ് വക്കാറ്. അടുക്കി വച്ചിരിക്കുന്ന കറ്റക്കൂനയുടെ മുകളിലേക്ക് ഓടിക്കയറുക, മുകളിൽ നിൽക്കുന്ന ആളിനെ തള്ളി താഴെ ഇടുക്, പട്ടിയെ പൊക്കി കറ്റക്കൂനയുടെ മുകളിലേക്കിടുക അങ്ങനെ എത്രയെത്ര കളികളായിരുന്നു അന്ന്. കച്ചിയുടെ ചുവട്ടിൽനിന്നും കുറച്ച് നീളത്തിൽ മുറിച്ച് സ്ട്രാ പോലെ ഉപയോഗിക്കുന്നത് അന്ന് ഞങ്ങളുടെ ഒരു പതിവായിരുന്നു.
                         പിന്നീട് വർഷംതോറുമുള്ള നിലമൊരുക്കൽ ഒഴിവാക്കാൻ വേണ്ടി മിക്കവരും മുറ്റം സിമന്റിട്ടു. ഞങ്ങളുടെ വീടിനും കളീലിനുമിടക്കുള്ള ഭാഗം സിമന്റിട്ടതും അക്കാലത്താണ്. മഴക്കാലമായാൽ ഈ സിമന്റ് തറ പായൽ പിടിച്ച് ആകെ വഴുക്കനാകും. നല്ല പ്രാക്ടീസില്ലാതെ തെന്നിക്കിടക്കുന്ന മുറ്റത്തുകൂടി തെന്നിവീഴാതെ നടക്കുക അസാധ്യം. മഴക്കാലത്ത് വീട്ടിൽ വരുന്ന മിക്ക ആളുകളും ഈ തറയിൽ തെന്നി വീണിട്ടുണ്ട്. വീണ ആളുകളും വീഴാൻ പോയ ആളുകളും മറ്റു വീടുകളിലെ മുറ്റവുമായി ഉടനൊരു താരതമ്യം നടത്തും. “തെക്കേക്കരയാ ഇതിലും തെന്നൽ”, “തെക്കേക്കരപ്പോലും ഇത്രയും തെന്നലില്ല” അങ്ങനെ പോകും വിലയിരുത്തലുകൾ. വീട്ടിലെ പുറമ്പണികൾക്ക് വരുന്ന ബാബു ആണ് അവസാനമായി അവിടെ തെന്നിവീണയാൾ. ഓണത്തിന് അടിച്ച് പിങ്കിരിയായി തെന്നി തെന്നി വീട്ടിൽ വന്ന ബാബു തിരിച്ചുപോയപ്പോൾ മുറ്റത്ത് തെന്നിവീണു. തെന്നുന്ന തറയിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമം പലതവണ പലവിധത്തിൽ നടത്തിയിട്ടാണ് പുള്ളിക്ക് ആ കുരുക്കിൽനിന്നും പുറത്ത് വരാനായത്.കഠിന പരിശ്രമങ്ങൾക്ക് ശേഷം സിമന്റ്തറയിൽ നിന്നും എണ്ണീറ്റ് പുറത്ത് വന്ന ബാബു സങ്കടത്തോടെ പറഞ്ഞു. “അണ്ണൻ കുടിക്കാൻ കാശുചോദിച്ചിട്ട് തന്നതുമില്ല. ഇവിടെകിടന്ന് നീന്തി നീന്തി എന്റെ ഉണ്ടായിരുന്ന കെട്ടും പോയി”.
                       മൊസൈക്ക് പണിക്കാരൻ ‘ഊബ’  പണിയുടെ മേന്മ വർണ്ണിക്കുന്നത് അയാളിട്ട മൊസൈക്കിൽ തെന്നിവീണ ആളുകളുടെ എണ്ണം പറഞ്ഞിട്ടാണ്.  വീടിനുള്ളിലെ സിമന്റ് തറ മാറ്റി മൊസൈക്ക് ഇട്ടപ്പോഴും പലതവണ തെന്നി വീണിട്ടുണ്ട്. വെള്ളമടിക്കാനായി മോട്ടോർ ഇട്ടിട്ട് വേറെ എവിടെയെങ്കിലും നിൽക്കുമ്പോഴാകും ആരെങ്കിലും വിളിച്ചുകൂവുന്നത്  “വെള്ളം നിറഞ്ഞേ, മോട്ടോർ ഓഫ് ചെയ്യോ..”. മോട്ടോർ ഇട്ട ആളുതന്നെ വേണം ഓഫ് ചെയ്യാൻ എന്നത് വീട്ടിലെ ഒരു അലിഖിത നിയമമായിരുന്നു. മോട്ടോർ ഓഫ് ചെയ്യാനുള്ള നെട്ടോട്ടം മിക്കപ്പോഴും സ്വിച്ചിന്റെ ചുവട്ടിലുള്ള വീഴ്ച്ചയിലായിരിക്കും അവസാനിക്കുക. എന്തിനാണ് ഇത്രമാത്രം വെപ്രാളപ്പെട്ട് മോട്ടോർ ഓഫ് ചെയ്യുന്നത് എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും ടാങ്ക് നിറഞ്ഞാൽ  മോട്ടോർ ഓഫ് ചെയ്യാനായി ഓട്ടം തന്നെ.
                       പത്രമേജന്റ് ലോകനാഥന്റെ മകന്റെ പിറന്നാളാഘോഷത്തിന് ഞാനും തോമാച്ചനും കൂടി എന്റെ ബൈക്കിലാണു പോയത്. റോഡിൽ നിന്നും കുറച്ച് പൊക്കത്തിലുള്ള വീട്. വീട്ടിലേക്ക് കയറുവാനായി ചരിച്ച് വെട്ടിയിരിക്കുന്ന ഒരു  വഴി. തെന്നുന്ന വഴിയിലൂടെ  ബൈക്ക് ഓടിച്ച് കയറുന്നതിന്റെ പ്രയാസം ശരിക്കും മനസ്സിലായത് കയറ്റത്തിന്റെ അവസാനമായപ്പോഴാണ്. കാലുകുത്തി ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങൾ, പരിചയമുള്ള സകലദൈവങ്ങളുടേയും പിന്തുണ അഭ്യർത്ഥിച്ചിട്ടും പരാജയപ്പെട്ടു. സൈക്കിൾ അഭ്യാസം കാണുന്നതുപോലെ ബാലൻസ് ചെയ്യാനുള്ള എന്റെ ശ്രമങ്ങൾ ആസ്വദിക്കുന്ന ആളുകൾ. അവസാനം ചെളിപുരണ്ട ഉടുപ്പും ഉടഞ്ഞ കളിപ്പാട്ടവുമായി ലോകന്റെ വീട്ടിൽ കയറിയപ്പോൾ ആണ് മനസ്സിലായത്, വന്ന മിക്ക ആളുകളും തെന്നി വീണിട്ടാണു നിൽക്കുന്നതെന്നു. പിന്നെ ഞങ്ങളും അടുത്ത ആളിന്റെ വരവിനായി നോക്കിനിന്നു.
                     റോഡ് നിരപ്പിൽ നിന്നും കുറച്ച് താഴ്ന്നിട്ടാണു ഭാര്യയുടെ വീട്. ഗേറ്റിൽ നിന്നും പോർച്ചിലേക്ക് ചരിച്ച് സിമന്റിട്ട വഴി. മഴക്കാലമായാൽ പിന്നെ അത് ഒരു കെണിയായി മാറും. മഴക്കാലത്ത് റോഡിലൂടോടിവരുന്ന പട്ടികൾ മഴ നനയാതിരിക്കാനായി പോർച്ചിലേക്ക് ഓടിക്കയറും. ആദ്യം വരുന്നവൻ തെന്നിതെറിച്ച് ഭിത്തിയിൽ പോയി ഇടിച്ച് താഴെ വീഴും. പുറകേ പുറകേ ബാക്കിയുള്ളവയും. പിന്നെ എല്ലാം കൂടി അവിടെകിടന്ന് ഒരു കൂട്ട കടിപിടിയും നിലവിളിയും. പിന്നെ എല്ലാംകൂടി മഴയും നനഞ്ഞുകൊണ്ട് താഴേക്ക് ഓടിപ്പോകും.മഴക്കാലം മാറുന്നത് വരെ ദിവസവും രണ്ട്മൂന്ന് തവണയെങ്കിലും ഇതുണ്ടാകും.  
                       മിക്ക ആളുകളേയും പേരെടുത്ത് വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ച് വ്യക്തിപരമായി അടുപ്പം ഉണ്ടന്ന് സ്ഥാപിക്കുന്ന ഒരു  രാഷ്ട്രീയ നേതാവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. ഒപ്പം നിൽക്കുന്ന ആളുകളോട് ചോദിച്ച് കാണാനായി വന്നുനിൽക്കുന്ന ആളുകളുടെ പേരുമനസ്സിലാക്കിയിട്ട് അവരെ പേരുവിളിച്ച് എന്തെങ്കിലും ഒരു കുശലം ചോദിക്കും. എന്നിട്ട് മറുപടി ശ്രദ്ധിക്കാ‍തെ അടുത്ത ആളിലേക്ക് നീങ്ങുകയും ചെയ്യും. ഒരു തവണ അദ്ദേഹം “ജോർജ്ജ് സാറേ, എന്തുണ്ട് വിശേഷം”. ജോർജ്ജ് സാർ “വലിയ കഷ്ടകാലമാ. ഭാര്യ കുളിമുറിയിൽ തെന്നിവീണു കാലൊടിഞ്ഞു.” ജോർജ്ജ് സാർ പറഞ്ഞത് ശ്രദ്ധിക്കാതെ നമ്മുടെ നേതാവിന്റെ മറുപടി. “അതേതായാലും വളരെ നന്നായി.”

Monday, 15 April 2013

രാത്രിയാത്ര

                     ചാത്തന്നൂരിൽ നിന്നും വീട്ടിലേക്ക് പുറപ്പെടാൻ നേരം അളിയന്റെ അച്ഛൻ പറഞ്ഞു. “മണി പതിനൊന്നായി. ഇന്നു വെള്ളിയാഴ്ചയാ. നാളെ പോയാൽ പോരെ? രാവിലെ അങ്ങ് പോകാം.” വെള്ളിയാഴ്ച പെണ്ണുങ്ങൾ സ്വന്തം വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീട്ടിൽ പോയി താമസിച്ചാൽ സ്വന്തം വീട്ടിലെ ഐശ്വര്യം കുറയുമെന്നാണു ഭാര്യയുടെ വിശ്വാസം. അതുകാരണം എത്ര താമസിച്ചാലും വീട്ടിൽ പോകണമെന്നാണു ഭാര്യയുടെ പക്ഷം. ഇന്നു വെള്ളിയാഴ്ചയാണന്നുള്ള എടുത്ത് പറച്ചിൽ ഞങ്ങളെ പേടിപ്പിക്കാനാണന്ന് തീർച്ച. കാരണം ചോദിച്ച് ഭാര്യയും കുട്ടികളും കൂടുതൽ പേടിക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നു. പക്ഷേ “വരാനുള്ളത് വഴിയിൽ തങ്ങില്ല“ എന്ന് പറയുന്നത് തികച്ചും ശരിയാണന്ന് ബോധ്യമായത് അപ്പോൾ അവിടുണ്ടായിരുന്ന അനി ചാടിക്കയറി “വെള്ളിയാഴ്ചക്കെന്താ പ്രത്യേകത?” എന്നു ചോദിച്ചപ്പോഴാണു. കിട്ടിയ അവസരം മുതലാക്കിയ അളിയന്റെ അച്ഛൻ പറഞ്ഞു “ ഒന്നുമില്ല. പക്ഷേ ഏനാത്തിനും അടൂരിനുമിടക്ക് ആരെങ്കിലും കൈ കാണിച്ചാൽ വണ്ടി നിർത്തരുത്.“ പണ്ട് അപകടത്തിൽ മരിച്ച ഒരാൾ വെള്ളിയാഴ്ചകളിൽ രാത്രി 12നും ഒന്നിനുമിടക്ക് അതുവഴി പോകുന്ന വണ്ടികളെ കൈ കാണിക്കാറുണ്ടത്രേ. എങ്ങാനും വണ്ടി നിർത്തിയാൽ സാധാരണമനുഷ്യരെപോലെ കാറിനുള്ളിൽ കയറിയിരിക്കും. എന്നിട്ട് അയാൾ മരിച്ച സ്ഥലമാകുമ്പോൾ കാറിൽ നിന്നും അപ്രത്യക്ഷമാകും. അയാൾ ഇരുന്നിടത്ത് രക്തം പറ്റിയിട്ടുണ്ടാകും. പുള്ളിക്ക് പരിചയമുള്ള ഒന്നുരണ്ട് പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടന്നുകൂടി പറഞ്ഞപ്പോൾ ഭാര്യ പതിയെ എന്റെ അടുത്തേക്ക് നീങ്ങി കയ്യിൽ പിടിച്ചു. “ഇന്നു പോണോ? ഒത്തിരി താമസിച്ചു” ഭാര്യ ചോദിച്ചു.  “ എനിക്കിതിലോന്നും വിശ്വാസമില്ല.  പോയാലേ പറ്റു. ചെന്നിട്ട് ഒരത്യാവശ്യമുണ്ട്” ഞാൻ പറഞ്ഞു.
                    കാറിൽ കയറിയതും ഭാര്യ പറഞ്ഞു “പ്രേതവും ഭൂതവും ഒന്നുമില്ല എന്നു പറയാറുള്ള ആളിന്റെ മുഖത്തെ പേടികണ്ട് ഞാനും കൂടി പേടിച്ചു.” അതു പിന്നെ പുള്ളി നമ്മളെ പേടിപ്പിക്കാൻ വേണ്ടി ഇത്രയൊക്കെ പറഞ്ഞപ്പോൾ പുള്ളിയെ നിരാശപ്പെടുത്തണ്ട എന്നു കരുതി ഞാൻ പേടി അഭിനയിച്ചതല്ലേ. നീ കരുതുന്നുണ്ടോ എനിക്ക് പേടിയായന്ന്?.ഞാൻ ചോദിച്ചു “ഉണ്ട്. പേടിച്ചൂന്നുള്ളത് ഉറപ്പാ. അത് അഭിനയമൊന്നുമല്ലായിരുന്നു“  ഭാര്യ പറഞ്ഞു. പിന്നെ ഞാനൊന്നും പറഞ്ഞില്ല. പണ്ട് ജോലിക്കാരികൾ രാത്രി കതക് തുറന്ന് പുറത്തിറങ്ങാതിരിക്കാൻ വേണ്ടി അമ്മ അവരെ പ്രേതകഥകൾ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു. കുത്തുകൊണ്ട് മരിച്ച പൂവത്താങ്കുളം അയാൾക്ക് കുത്തുകൊണ്ട കടമുക്കിൽ രാത്രിവന്നതും  ഒരു വെള്ളിയാഴ്ച്ച രാത്രി ഉത്സവത്തിനു പോയിട്ട് വന്ന വിക്രമൻ തെങ്ങിന്റെയൊപ്പം പൊക്കമുള്ള ആളിനെ കണ്ടതും അങ്ങനെ പലതും.അത് കേട്ട് അവരേക്കാൾ കൂടുതൽ പേടിക്കാറ് ഞങ്ങൾ കുട്ടികൾ ആയിരുന്നു. അക്കാലത്ത് മനോരമ വീക്കിലിയിൽ വന്ന ഒരു പ്രേതകഥ “ഗ്ലോറി” എല്ലാ ആഴ്ചയും മുടങ്ങാതെ വായിച്ച് പേടിക്കുമായിരുന്നു. ഓരോ പ്രാവശ്യവും വായിച്ച് പേടിക്കുമ്പോൾ മനസ്സിലുറപ്പിക്കും “ഇനി ഇത് വായിക്കില്ല” പക്ഷേ നടക്കാറില്ല. തലമുറ തലമുറ കൈമാറി വരുന്ന ചില പ്രേതകഥകളുണ്ട്. “ആ കൈ തന്നെ ഈ കൈ” എന്ന കഥ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചേച്ചിയും പിന്നീട് അനിയത്തി കോളജിലായപ്പോൾ അവളും പറയാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് അച്ഛന്റെയൊപ്പം പോയി “കൊട്ടാരം വിൽക്കാ‍നുണ്ട്” എന്ന സിനിമകണ്ടതിനു ശേഷം കുറേക്കാലം എനിക്കും ചേച്ചിക്കും രാത്രിയിൽ കട്ടിലിൽനിന്നും താഴെ ഇറങ്ങാൻ കൂടി പേടിയായിരുന്നു.  പേടിയാണന്ന് പറയുമ്പോഴെല്ലാം അമ്മ പറയും “എടാ ഭൂതവും പ്രേതവുമൊന്നുമില്ല. അതൊക്കെ ആളുകൾ വെറുതെ പറയുന്നതല്ലേ” അതുകൊണ്ടാവാം വളർന്നപ്പോഴേക്കും ഇതിലൊന്നും എനിക്കും ഒരു വിശ്വാസവുമില്ലാതായത്.
                         “എന്തായാലും നമുക്ക് എം സി റോഡ് വഴി പോയാൽ മതി. ഇന്ന് ഷോർട്ട്കട്ട് ഒന്നും വേണ്ട” ഭാര്യ പറഞ്ഞു. ചാത്തന്നൂരിൽ നിന്നും ആയൂർ വഴി കൊട്ടാരക്കരക്ക് വരുന്നതാണു കൊട്ടിയം വഴി വരുന്നതിനേക്കാൾ എളുപ്പം. പക്ഷേ ആളൊഴിഞ്ഞ ഇരുട്ട് നിറഞ്ഞ വഴികളാണു. “അതിനു പ്രേതം ഏനാത്തല്ലേ. പൂയപ്പള്ളിയിലല്ലല്ലോ?” ഞാൻ പറഞ്ഞു. “എന്നാലും ഇന്ന് കൊട്ടിയം വഴി പോയാ മതി. എനിക്ക് പേടിയാ.” ഭാര്യ പറഞ്ഞു.  കൊട്ടാരക്കര എത്തിയപ്പോൾ പന്ത്രണ്ട് മണി. കുഞ്ഞുങ്ങൾ നല്ല ഉറക്കം. കുട്ടികൾ വീഴാതിരിക്കാനായി ഭാര്യ ഇറങ്ങി പുറകിലിരുന്നു.വഴി തികച്ചും വിജനമാ‍യി കഴിഞ്ഞിരുന്നു. കറണ്ടിലാത്തതു കാരണം സ്ടീറ്റ് ലൈറ്റുകളുമില്ല. മൈലം കഴിഞ്ഞപ്പോൾ വലിയ ചെക്ക് ഷർട്ടിട്ട ഒരാൾ റോഡരുകിൽ നിൽക്കുന്നു. കൈ കാണിക്കുന്നുമുണ്ട്. “നിർത്തി കൊണ്ട് പോണോ? ഒരു കൂട്ടിനു“ ഞാൻ ചോദിച്ചു. “വേണ്ട വേണ്ട അങ്ങ് പോയാ മതി” ഭാര്യ പറഞ്ഞു. “ആ പാവത്തിനെ കൂടി കേറ്റാമായിരുന്നു. അത് പ്രേതമൊന്നുമല്ല. പ്രേതമായിരുന്നെങ്കിൽ വെള്ളയുടുപ്പിട്ടേനേ“ ഞാൻ പറഞ്ഞു. ഭാര്യ ഒന്നും മിണ്ടിയില്ല. “ഉറങ്ങിയോ” ഞാൻ ചോദിച്ചു. അപ്പോഴും അനക്കമൊന്നുമില്ല. എപ്പോഴും കലപില കലപില എന്ന്  സംസാരിച്ചുകൊണ്ടിരിക്കുന്ന ഇയാൾക്കിതെന്തു പറ്റി എന്ന് കരുതി പുറകിലേക്ക് നോക്കാനായി തിരിഞ്ഞപ്പോഴാണു എന്റെ അരുകിലുള്ള സീറ്റിൽ ആരോ ഉള്ളതു പോലെ തോന്നിയത്. ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ അത് തോന്നലല്ലന്നും വഴിയരുകിൽ വച്ച് കൈ കാണിച്ച മനുഷ്യനാണന്നും മനസ്സിലായി. വണ്ടി നിർത്തണമെന്നും ബഹളം വക്കണമെന്നുമൊക്കെ തോന്നിയെങ്കിലും ഒന്നും ചെയ്യാനായില്ല. കുളക്കട ആയപ്പോഴേക്കും കറണ്ട് വന്നു. സ്ടീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കാറിനകം വ്യക്തമായി കാണാം. ധൈര്യം സംഭരിച്ച് വീണ്ടും നോക്കിയപ്പോൾ സീറ്റിൽ ആരുമില്ല. ഭാര്യ പേടിച്ച് മിണ്ടാതിരിക്കുന്നു. . ഒരു തട്ടുകട തുറന്നിരുപ്പുണ്ട്.ആ കടയുടെ അടുത്തേക്ക് വണ്ടി നിർത്തി. ഇനി ഒരു പക്ഷേ എന്റെ തോന്നലായിരിക്കുമോ? “എടേ, ഇയാൾക്കെന്തെങ്കിലും തോന്നിയായിരുന്നോ” ഞാൻ ചോദിച്ചു. ഒരു കരച്ചിലായിരുന്നു ഭാര്യയുടെ മറുപടി.

Sunday, 7 April 2013

കുട്ടികവിതകൾ (കുട്ടികൾക്കുള്ള കവിതകൾ)

തിരമാലകൾ
വെള്ളി പാദസരങ്ങളുമായി
തുള്ളിമറിഞ്ഞുകളിച്ചീടും
തിരമാലകളെ നിങ്ങളെ ഈ
കളികളിതാരു പഠിപ്പിച്ചു?

ഞങ്ങടെ അമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ

അക്കര ഇക്കര നീന്താനും
മുങ്ങാംകുഴിയിട്ടോടാനും

തിരമാലകളെ നിങ്ങളെ ഈ
കളികളിതാരു പഠിപ്പിച്ചു?

ഞങ്ങടെ അമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ

ചെറുകാറ്റിൽ കളിയാടാനും
വൻ കാറ്റിൽ കലി തുള്ളാനും
തിരമാലകളെ നിങ്ങളെ ഈ
കളികളിതാരു പഠിപ്പിച്ചു?

ഞങ്ങടെ അമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ

പൂമ്പാറ്റ
പൂ പൂ പൂമ്പാറ്റ
പൂന്തേൻ കുടിക്കും പൂമ്പാറ്റ
പൂമ്പൊടിയുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
പൂ പൂ പൂമ്പാറ്റ

ഏന്തി ഏന്തി
ഏന്തി ഏന്തി തുഴഞ്ഞാലോ
ആഴക്കടലിൽ ചെല്ലാലോ
ആഴക്കടലിൽ ചെന്നാലോ
കുഞ്ഞൻ മത്തി പിടിക്കാലോ
കുഞ്ഞൻ മത്തി പിടിച്ചാലോ
ചന്തേൽ കൊണ്ടുപോയി വിൽക്കാലോ
ചന്തേൽ കൊണ്ടുപോയി വിറ്റാലോ
ചക്കരമുട്ടായി വാങ്ങാലോ
ചക്കരമുട്ടായി വാങ്ങിയാലോ
ചക്കരക്കുട്ടനു കൊടുക്കാലോ

ഉണര്‍ത്തുപാട്ട്‌

കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞി കണ്ണുകള്‍ തുറന്നാട്ടെ
നേരം പുലരും നേരത്ത്
നീയീമട്ടു കിടന്നാലോ
ഓമനപ്പല്ലുകള്‍ തേക്കണ്ടേ
ഓമന മുഖവും കഴുകണ്ടേ
നീരാട്ടാടാന്‍ പോകണ്ടേ
നീല പൂമുടി കെട്ടേണ്ടേ
അച്ഛന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീക്കും പൊട്ടിട്ടു
നേഴ്സറി ക്ലാസ്സില്‍ പോകണ്ടേ
നേഴ്സറി പാട്ടുകള്‍ പാടണ്ടേ

ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 


ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു
രണ്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
രണ്ട്‌ ചെണ്ടുമല്ലി  ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
മുന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
നാലാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി ,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
അഞ്ചാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ആറാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ആറു താറാവ്‌ ,അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,
രണ്ട്‌ ചെണ്ടുമല്ലി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ഏഴാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഏഴ് ഏത്തയ്ക്കാ , ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
എട്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
എട്ടു ബൊട്ടിക്ക   ഏഴ് ഏത്തയ്ക്കാ ,ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി  , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ഒന്‍പതാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഒന്‍പത് ചെമ്പഴുക്ക, എട്ടു ബൊട്ടിക്ക ഏഴ് ഏത്തയ്ക്കാ ,ആറു താറാവ്‌
അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി ,
 ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
പത്താം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
പത്തു മത്തങ്ങാ , ഒന്‍പത് ചെമ്പഴുക്ക, എട്ടു ബൊട്ടിക്ക ,ഏഴ് ഏത്തയ്ക്കാ ,
ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,
രണ്ട്‌ ചെണ്ടുമല്ലി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.

മാമ്പഴം
ചക്കര മാമ്പഴംഒരു കാറ്റടിച്ചപ്പോളൊരു മാങ്ങ വീണപ്പോളൊരു പാടു പിള്ളേര-ങ്ങോടിചെന്നുന്തായിതള്ളായിതിക്കായി തിരക്കായിചക്കര മാമ്പഴംചപ്പിളി പിളിയായി

കരച്ചില്‍

അഞ്ചാറു മുട്ടകള്‍ 
പുന്നാര മുട്ടകള്‍
പുന്നാരി കോഴി 
അടയിരുന്നേ
ആമുട്ടയെല്ലാമേ
പൊട്ടിവിരിഞ്ഞതും
സന്തോഷം കൊണ്ട് 
മതി മറന്നേ 
പുന്നാര മുട്ടകള്‍
പൊട്ടിവിരിഞ്ഞത്
പുന്നാര കോഴികള്‍ 
അല്ലല്ലോ
താറാവിന്‍ കുഞ്ഞുങ്ങള്‍ 
നീന്തുവാന്‍ പോയപ്പോള്‍ 
പുന്നാരിക്കോഴി 
കരഞ്ഞുപോയേ

നിറങ്ങള്‍

പാലിനു നല്ല വെളുപ്പുനിറം
കാക്കകള്‍ക്കു കറുപ്പുനിറം
ഇലകള്‍ക്കെല്ലാം പച്ചനിറം
കൊന്നപ്പൂവിനു മഞ്ഞനിറം
ചെമ്പരത്തി ചുവപ്പുനിറം
ശംഖുപുഷ്പം നീലനിറം
ഏഴുനിറങ്ങളില്‍ മഴവില്ല്
കാണാനെന്തൊരു രസമാണ്!

അടിപിടി
ഏ ബി സി ഡി - അടിപിടി കൂടി
ഇ എഫ് ജി എച്ച് - അതിനൊടുകൂടി
ഐ ജെ കെ എല്‍ - അതു കണ്ടെത്തി
എം എന്‍ ഒ പി - അമ്മയൊടോതി
ക്യൂ ആര്‍ എസ് ടി - അച്ഛനറിഞ്ഞു
യൂ വി ഡബ്ലിയു - വടിയുമെടുത്തു
എക്സ് വൈ സെഡ് - അങ്ങടിയോടടിയാ‍യ്.

മേരിക്കുണ്ടൊരു കുഞ്ഞാട്

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീ‍ടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !