Thursday, 12 October 2017

മത്സരം

കായംകുളത്തേക്കുള്ള യാത്രക്ക് പ്രൈവറ്റ് ബസിൽ കയറിയതിന് പ്രത്യേകിച്ച് കാരണമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നു തന്നെ പറയേണ്ടി വരും. നല്ല പാട്ടുകൾ കേൾക്കാം എന്നതു തന്നെ മുഖ്യ കാരണം. യാത്ര ചെയ്യുമ്പോൾ പാട്ടുകൾ കൂടി ഒപ്പമുണ്ടങ്കിൽ യാത്ര ചെയ്യുന്നത് നമ്മൾ അറിയുക കൂടിയില്ല. പിന്നെ നല്ല സീറ്റുകളാണ് പ്രൈവറ്റ് ബസിന്. അല്ലേൽ തന്നെ പൊതുമേഖലയെ പുഷ്ടിപ്പെടുത്താനായി കെ എസ് ആർ ടി സി യിൽ മാത്രം കയറണമെന്നത് നമ്മുടെ ബാധ്യത ഒന്നും അല്ലന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പ്രൈവറ്റ് ബസും കെ എസ് ആർ ടി സി യും സ്ഥിരം ഓട്ടമത്സരം നടത്തുന്ന ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളപ്പോഴൊക്കെ പ്രൈവറ്റ് ബസാണ് ജയിച്ചിട്ടുള്ളത്. പിന്നെ രാംരാജ് തീയറ്ററിനടുത്ത് ബസ് കാത്തു നിന്ന എന്നെ കിളി റാഞ്ചി എടുത്ത് ബസിനുള്ളിൽ ഇട്ടതാണോ അതോ ഞാൻ തനിയെ കയറിയതാണോ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്. ഞാൻ കയറിയ ബസ് നെല്ലിപ്പള്ളി പോലും ആകുന്നതിന് മുൻപ് തൊട്ടു തൊട്ടില്ലന്ന മട്ടിൽ ഒരു കെ എസ് ആർ ടി സി തൊട്ടു പുറകിൽ. ഞങ്ങളുടെ ബസിൽ ഇരുന്ന എല്ലാവരും ആകാംക്ഷയോടെ തിരിഞ്ഞ് പുറകിലേക്ക് നോക്കി. എന്നെ റാഞ്ചിയ കിളി, കിണു കിണു കാണാന്ന് ബല്ലടിച്ചു 6. അതു കേട്ട് എന്റെ അടുത്തിരുന്നയാൾ പറഞ്ഞു. "ഇനി രക്ഷയില്ല. എത്ര നോക്കിയാലും നമ്മളെ ഓവർ ടേക്ക് ചെയ്യാൻ ഇനി അവന് പറ്റില്ല. അമ്മാതിരി അടിയാണ് കിളി ഇപ്പൊ അടിച്ചത് "
"ഓ പിന്നേ, നമുക്കു കാണം. തൊട്ടുപുറകേ ഉണ്ടന്നറിഞ്ഞിരുന്നേൽ ഞാൻ അതിലേ കേറത്തൊള്ളായിരുന്നു " ഒരു കെ എസ് ആർ ടി സി ആരാധകൻ അതിൽ കയറാൻ പറ്റാഞ്ഞതിന്റെ നിരാശ പ്രകടിപ്പിച്ചു. ഒരു പക്ഷേ അയാളേയും കിളി റാഞ്ചി അകത്തിട്ടതാവണം. എന്തായാലും അയാളൊരു കരിനാക്കനാണന്ന് തോന്നുന്നു. അയാൾ പറഞ്ഞു നാക്ക് വായിലിടുന്നതിനു മുൻപ് ആ ബസ് ഞങ്ങളുടെ ബസിനെ ഓവർ ടേക്ക് ചെയ്തു. ഓവർ ടേക്ക് ചെയ്തു കൊണ്ടിരുന്ന ബസിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച, പണ്ട് സ്കൂളിൽ ഒപ്പം പഠിച്ച ദീപ. അവൾ എന്നെ നോക്കി ചിരിക്കുകയും കൈ വീശി കാണിക്കുകയും ജയിച്ചതിന്റെ തിമിർപ്പിൽ കൊഞ്ഞണം കുത്തി കാണിക്കുകയും ചെയ്യുന്നു. തിരിച്ചൊരു ഹായ് പറയുന്നതിനു മുന്നേ ബസ് ഞങ്ങളുടെ ബസിനെ കടന്നു പോയി. അധികം താമസിക്കാതെ അവളുടെ ബസിനെ ഞങ്ങൾ ഓവർ ടേക് ചെയ്തു. ഞങ്ങളുടെ ബസിൽ ഉണ്ടായിരുന്നവർ അവളുടെ ബസിനെ നോക്കി കൂവി. പത്തനാപുരത്തിന് തൊട്ടു മുൻപേ അവളുടെ ബസ് വീണ്ടും ഞങ്ങളെ ഓവർ ടേക്ക് ചെയ്തു. ഞാൻ കൈ വീശിക്കാണിക്കുകയും ഹലോ എന്ന് ഉറക്കെ പറയുകയും ചെയ്തു. അവൾ മത്സരത്തിലെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നതു പോലെ ഞങ്ങളുടെ ബസിലിരുന്നവരെ എല്ലാം കളിയാക്കി ചിരിച്ചു. ഇത് പിന്നയും മൂന്നു നാല് തവണ കൂടി സംഭവിച്ചു. ഓരോ പ്രാവശ്യവും ഞങ്ങളെ ഓവർ ടേക്ക് ചെയുന്ന സമയത്ത് ഞാനും വലിയ ആവേശത്തിലായി. കറ്റാനത്ത് ട്രാഫിക്ക് സിഗ്നൽ പച്ചയാവാൻ നോക്കി കിടന്ന കെ എസ് ആർ ടി സിയെ സിഗ്നൽ ലൈറ്റിന് പൂച്ച പൂടയുടെ വില പോലും കൊടുക്കാത്ത ഞങ്ങളുടെ ബസ് ഓവർ ടേക്ക് ചെയ്തു. അവളുടെ ബസ് ഇപ്പം പുറകിലെത്തും ഞങ്ങളെ ഓവർ ടേക്ക് ചെയ്യും എന്ന പ്രതീക്ഷയിൽ തിരിഞ്ഞു നോക്കി നോക്കി ഇരുന്നെങ്കിലും അതിന്റെ പൊടിപോലും കാണാനില്ലായിരുന്നു. കായംകുളത്ത് ബസ് സ്റ്റാൻഡിനു തൊട്ടു മുൻപുള്ള സ്റ്റോപ്പിലിറങ്ങിയതും തൊട്ടുപുറകെ കെ എസ് ആർ ടി സി വന്നു നിന്നു. ബസിൽ നിന്നും അവൾ ഇറങ്ങുന്നതു കണ്ടപ്പോൾ ഉണ്ടായ സന്തോഷം മറച്ചു വക്കാതെ അവളുടെ അടുത്തേക്ക് ചെന്നു.
"ദീപയല്ലേ? പണ്ട് പാലക്കുഴി സ്കൂളിൽ പഠിച്ച?"
മറുപടി പക്ഷേ ഒരു സുന്ദരി പെണ്ണിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.
"പോടാ നിന്റെ പാട്ടിന്. നിന്റെ ഒരു കാര്യവും ഞങ്ങൾക്ക്  കേൾക്കണ്ട. ഞങ്ങളുടെ ബസിനെ ചതിച്ചു തോൽപ്പിച്ചിട്ട് കിന്നാരം പറയാൻ വന്നേക്കുവാ. ആണായിരുന്നേൽ ഓടി തോപ്പിക്കണമായിരുന്നു. ചതിയൻ "
പിന്നയും എന്തൊക്കയോ പറഞ്ഞിട്ട് അവൾ അടുത്തുവന്ന ഓട്ടോയിൽ കയറി പോയി.

Wednesday, 5 July 2017


"പെട്ടന്ന് ഒന്നിങ്ങോട്ട് വരാമോ?" വളരെ പരിഭ്രാന്തിയോടു കൂടിയായിരുന്നു ആ വിളി . അല്ലേലും അതങ്ങനെയാണ്. ഒരു ചെറിയകാര്യം മതി അവള്‍ക്ക് വെപ്രാളം കേറാന്‍.
"എന്താടെ?"
"ഒന്നിങ്ങോട്ടു വാ. എല്ലാം വന്നിട്ട് പറയാം"
ശബ്ദം കേട്ടിട്ട് കരയുന്നുണ്ടോ എന്നൊരു സംശയം. ഒരു പത്ത് മിനുട്ടു കൊണ്ട് അവളുടെ വീട്ടിൽ ചെന്നു. കരഞ്ഞു കലങ്ങിയ മുഖം. ഒന്നും പറയാതെ അവൾ കാറിൽ കയറിയിരുന്നു. എന്താണ് കാര്യം എന്നൊന്നും തിരക്കാതെ എങ്ങോട്ടാണന്ന്  മാത്രം ചോദിച്ചു.
"ഹോസ്പിറ്റലിൽ പോകണം"
എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു
"എന്ത് പറ്റി?"
"ഒരു ബ്ലീഡിംഗ് പോലെ"
സാരമില്ല, ഇയാള്‍ ടെന്‍ഷന്‍ അടിക്കാതെ. ഇന്നലെ ബീറ്റ്റൂട്ട് വല്ലോം ഒത്തിരി കഴിച്ചായിരുന്നോ?"
"കഴിച്ചില്ല., ഇതതല്ല. എനിക്ക് പേടിയാകുന്നു ." 
വീണ്ടും കരയാൻ തുടങ്ങിയ ഭാര്യയോട് ഒന്നും പറയാൻ തോന്നിയില്ല.  എന്‍റെ മനസ്സിലും അകാരണമായ ഒരു ഭയം ഉരുണ്ടുകൂടി തുടങ്ങിയിരുന്നു. ടെൻഷൻ വരുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ മനസ്സിൽ നമ:ശ്ശിവായ  ജപിച്ചു. ഒന്നും ഉണ്ടാവില്ലന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
"നമ്മുടെ ഭാഗ്യം. ഡോക്ടർ അന്നമ്മ ഉണ്ട്." ഞാൻ പറഞ്ഞു
ഡോക്ടർ എല്ലാം വിശദമായി തിരക്കി. 
ഓട്ടോയിൽ കയറിയായിരുന്നോ? ബൈക്കിൽ കയറിയോ? ഒത്തിരി നേരം നിന്നോ? പ്രൊജസ് ട്രോൺ മുടക്കിയില്ലല്ലോ? പിന്നയും എന്തൊക്കയോ ചോദിച്ചു. പിന്നെ തിരിഞ്ഞ് എന്നോട് പറഞ്ഞു
പേടിക്കണ്ട കാര്യമൊന്നും ഇല്ല. ഇതിപ്പൊ മാസം അഞ്ചാവാൻ പോകുവല്ലേ. ആദ്യ മൂന്നു മാസമാണ് പേടിക്കണ്ടത്. പിന്നെ ബ്ലീഡിംഗ്, അത് ചെറിയ തോതിൽ മിക്കവർക്കും ഉണ്ട്. എന്തായാലും നിങ്ങൾ ഇന്നിവിടെ കിടക്ക്. നമുക്ക് ഒന്ന് സ്കാൻ ചെയ്ത് നോക്കാം. 
മലപോലെ വന്ന എന്തോ ഒന്ന് എലിപോലെ പോയ സമാധാനമായിരുന്നു ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍.
"ഞാനപ്പോഴെ പറഞ്ഞില്ലെ കുഴപ്പം ഒന്നും കാണില്ലന്ന്" ഞാന്‍ സമാധാനം പങ്കുവച്ചു.
"എന്തായാലും വന്നത് നന്നായി. അതുകൊണ്ട് ആ ടെൻഷൻ അങ്ങ് മാറിയല്ലോ ." ഭാര്യ പറഞ്ഞു.
ഈ മുറിയേ ഒഴിവുള്ളു. മറ്റന്നാൾ ഐ വി എഫ് നടക്കുന്ന ദിവസം ആയതു കൊണ്ട് മുറിയെല്ലാം ഫില്ലാ. നേഴ്സ് പറഞ്ഞു.
ഏറ്റവും മുകളിലത്തെ നിലയിലെ നല്ല ചൂടുള്ള മുറി. ഫാൻ കാറ്റ് തീക്കാറ്റ് പോലെ. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. ഇന്ന് ഒത്തിരി ഒപി. ഇപ്പഴാ കഴിഞ്ഞത്. സ്കാനിംഗ് റൂമിലേക്ക് വരാമോ?
സ്കാനിംഗ് കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. 
നമുക്ക് ഒന്നു രണ്ട് ബ്ലഡ്‌ ടെസ്റ്റുകൾ കൂടി ചെയ്യണം. 
"എന്തേലും കുഴപ്പം?" 
"നമുക്ക് നോക്കാം." എന്ന് പറഞ്ഞ് അവർ നടന്ന് നീങ്ങി. 
എന്റെ ടെന്‍ഷന്‍ കാരണം ബ്ലഡ് എടുക്കാൻ വന്ന സിസ്റ്ററിനോട് സംശയം ചോദിച്ചു.
"ഈ ബ്ലഡ്‌ ടെസ്റ്റ് എന്തിനാ സിസ്റ്ററേ?"
"അതൊക്കെ ഡോക്ടർ പറയും. അതിനുള്ള  ശമ്പളം ഡോക്ടര്‍ക്കാ കൊടുക്കുന്നത്. ഞങ്ങള്‍ക്കല്ല"
കാണാൻ ഇത്തിരി ഭംഗി കുടുതലുള്ളതിന്റെ ഗമയാണോ അതോ കാശ് പോരാന്നുള്ള തോന്നലാണോ അതോ വീട്ടുവഴക്കാണോ എന്തോ. എന്തായാലും അരിശം തീർക്കാൻ ഒരാളെ കിട്ടിയപ്പോൾ അവർ അത് മുഴുവൻ പറഞ്ഞു തീർത്തു. 
"റിസൾട്ട് എപ്പൊ അറിയാം സിസ്റ്ററെ?" ആവശ്യക്കാരന് പണ്ടേ ഔചിത്യം ഇല്ലല്ലോ.
"നിങ്ങള്  പോയി ലാബിൽ ചോദിക്ക്." എന്ന് പറഞ്ഞിട്ട് ആ മാലാഖ അമർത്തിച്ചവിട്ടി കടന്നു പോയി.
ആ സ്റ്റൈതസ്കോപ്പ് കൂടി കൊണ്ടുവരണ്ടതായിരുന്നു. രാത്രിയിൽ ഹോസ്പിറ്റലിൽ കിടന്നപ്പോൾ വെറുതെ ഓർത്തു. മൂന്നാമത്തെ മാസത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. കോളടിച്ചല്ലോ. പുത്രനാണ്.
എന്നിട്ട് സ്റ്റെത്ത് ഭാര്യയുടെ വയറ്റത്ത് വച്ച് ഇയർ പിന്നുകൾ എന്റെ ചെവിയിൽ തിരുകിയിട്ടവർ ചോദിച്ചു. " ഇയാൾക്ക് അവന്റെ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ടല്ലോ, അല്ലേ?" 
എന്തൊക്കയോ ഗുളു ഗുളു ശബ്ദം ആണ് ഞാൻ കേട്ടത്. പക്ഷേ അത് വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നി. അങ്ങനെയാണ് ഒരു സ്റ്റെതസ്കോപ്പ് വാങ്ങിച്ചത്. ഞാന്‍ അതുകൊണ്ട് അവന്‍റെ ശബ്ദം കേള്‍ക്കാന്‍ നോക്കുമ്പോഴെല്ലാം ഭാര്യ അവനോട് പറയും. "ശബ്ദം ഉണ്ടാക്കടാ മോനെ, അച്ഛന്‍ നിന്നെ വിളിക്കുവാ " ഓരോന്ന് ഓര്‍ത്തു കിടന്നു എപ്പഴോ ഉറങ്ങിപ്പോയി. രാവിലെ ഡോക്ടര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.
"ഇത്തിരി പ്രശ്നം ആണല്ലോ . കുഞ്ഞിന്റെ വളർച്ച കുറഞ്ഞിരിക്കുന്നു. ഇന്ന് ഒന്നുകൂടി ബ്ലഡ് ടെസ്റ്റ് ചെയ്യണം."
അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു. പറ്റുന്ന വഴിപാടുകൾ എല്ലാം നേർന്നു. സിസ്റ്റർ വന്നു. ബ്ലഡ് എടുത്തു. വൈകിട്ട് ഡോക്ടർ വീണ്ടും വന്നു. 
"കുഞ്ഞിന്റെ വളർച്ച നിലച്ചിരിക്കുന്നു. അബോർട്ട് ചെയ്യുന്നതാണ് നല്ലത്. അല്ലങ്കിൽ യൂട്രസിന് ഇൻഫക്ഷൻ ഉണ്ടാവും. ഒരു മൂന്നു ഗുളികകൾ കഴിക്കണം. ഒരെണ്ണം വജൈനൽ ഇൻസേർഷനും ചെയ്യണം. ഒൻപത് മണി വരെ ഞാനുണ്ടാവും. ഒരു ഫോമും സൈൻ ചെയ്തു തരണം."

ചില കാര്യങ്ങൾ അങ്ങനെയാണ്. ഒരിക്കൽ വന്നു പോയാൽ പിന്നെ ഒരിക്കലും തിരുത്താൻ പറ്റില്ല. മരിക്കാൻ വേണ്ടി ഉയരത്തിൽ നിന്നും താഴേക്ക് ചാടുന്ന ഒരാൾക്ക് വീഴ്ച്ചക്കിടയിൽ വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ലാത്ത പോലെ. അബോർട്ട് ചെയ്യാനുള്ള മരുന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. കഴിച്ച് കഴിയുമ്പോൾ ഡോക്ടർ വന്ന് "റിസൾട്ട്  മാറിപ്പോയി " എന്ന് പറഞ്ഞാലോ? പരിചയമുള്ള ഡോക്ടർമാർക്കൊക്കെ റിസൾട്ട് അയച്ചു കൊടുത്തു. എല്ലാവർക്കും ഒരേ അഭിപ്രായം. ഗുളിക കഴിക്കാൻ പറ്റില്ലന്ന് കട്ടായം പറഞ്ഞു നിന്ന ഭാര്യയെ ഒരു തരത്തിൽ പറഞ്ഞ് മനസ്സിലാക്കിച്ചു.
വിങ്ങിക്കരഞ്ഞുകൊണ്ടാണ് അവളാ ഗുളികകൾ  കഴിച്ചത്. എല്ലാം കഴിഞ്ഞ്  ഐ സി യു വിൽ നിന്നും പുറത്തിറങ്ങിയപ്പോഴും അവളുടെ കരച്ചിൽ മാറിയിരുന്നില്ല.
"എന്റെ മോനെ ഞാൻ കണ്ടു. ഒരു മനുഷ്യ കുഞ്ഞിന്റെ രൂപം ആയി വരുന്നതേ ഉള്ളായിരുന്നു അവന് . പാവം എന്റെ മോൻ " വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും എന്‍റെ  അഗാധ നിദ്രകളിൽ ഇപ്പോഴും അവൻ വരാറുണ്ട്. 
"എന്നാലും ആ ഗുളികൾ അമ്മക്ക് കൊടുക്കുന്നതിന് മുൻപ് അച്ഛന് ഒന്നു കൂടി ആലോചിക്കാമായിരുന്നു" എന്ന് കരഞ്ഞോണ്ട് പരാതി പറയുന്ന മോനായിട്ടും "സാരമില്ലച്ഛാ, എല്ലാരും പറഞ്ഞിട്ടല്ലേ, ഒക്കെ ഓരോ വിധിയാണ്" എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്ന മോനായിട്ടും . എന്നെ വല്ലാതെ അലട്ടുന്ന സ്വപ്നങ്ങളായിട്ടു കൂടി അവ വീണ്ടും വീണ്ടും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലങ്കില്ലും ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയൊരാളെ സ്വപ്നത്തിലെങ്കിലും കാണിച്ചുതരുന്ന ദൈവത്തിനോട് നന്ദി അല്ലാതെ മറ്റെന്താണ് പറയുക.

Monday, 12 June 2017

ബുദ്ധിമാനായ ബനിയക്കാരൻ
---------------------------------------------
         
       ബുദ്ധിമാനായ ബനിയ എന്നതിനേക്കാള്‍ കടുപ്പം കൂടിയ പ്രയോഗം ആയിരുന്നു പിശാചായ യേശു എന്നുള്ളത്.അങ്ങനെ അച്ചടിച്ച ഒരു ഹിന്ദി പുസ്തകം ഒൻപതാം ക്ലാസിൽ  ഗുജറാത്തില്‍ കുട്ടികള്‍ക്ക് പഠിക്കുവാന്‍ ഉണ്ട്.അതിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല.എന്നാൽ പ്രതിഷേധം നടക്കുന്നുണ്ട്.പക്ഷെ മീഡിയ അതിനെ വേണ്ട വിധം കൈകാര്യം ചെയ്തുവോന്നു സംശയമുണ്ട്. ഒന്ന് വിശ്വാസവും രണ്ടാമത്തേത് യാഥാർത്ഥ്യവും ആണ്.ഒരു കൈവെട്ടിനുള്ള എല്ലാ സ്‌കോപ്പും ആ പിശാച് പരാമർശത്തിൽ ഉണ്ടുയിരുന്നുതാനും.ഭാഗ്യവശാൽ അത്തരം ബുദ്ധികേടു അവിടെ ഉണ്ടായില്ല.പകരം നിയമവഴിയിൽ ബന്ധപ്പെട്ടവർ ഇടപെടുന്നു എന്നാണ് അറിവ്.

     രാജ്യത്തു ദളിതരെ പാർശ്വവത്കരിക്കുവാൻ എല്ലാ രാഷ്ട്രീയവും പതിനെട്ടടവും പയറ്റിവരുന്ന ഈ കാലഘട്ടത്തിൽ മിക്കവരും തരം പോലെ അവരെ അപമാനിക്കാറുണ്ട്,ജാതിപ്പേര് വിളിച്ച്.ഗാന്ധി അവരുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ആളുമാണ്.ശേഷം ഉണ്ടായവര്‍/രാഷ്ട്രീയക്കാര്‍ അത് പുലര്‍ത്തിയില്ലന്നത് ഇന്നും അരികുജീവിതങ്ങളുടെ ദയനീയ കഥകള്‍ നമ്മോടു പറയും. എന്തിനേറെ, കേരളത്തിൽ ലക്ഷ്മി നായർ ഒരു കുട്ടിയെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചപ്പോൾ പോലും ശരിക്കൊന്നു പ്രതികരിക്കുവാൻ പോലും മിനക്കെടാത്ത ഒരു സമൂഹം നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.കോന്നി എം എൽ എ യെ വളരെ മോശം പരാമർശം നടത്തിയതും നാം കേട്ടു.ഈയിടെ വടക്കെന്ത്യയില്‍  ഒരു നായര്‍ യുവാവ് അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അയാളെ വെടിവെച്ചു  കൊന്നത് വായിച്ചിരിക്കുമല്ലോ?അവര്‍ പറഞ്ഞത് നായര്‍ വിഭാഗം താഴ്ന്ന ജാതി ആണെന്നാണ്.അതുകൊണ്ടെത്രേ കൊന്നത്.!അതൊരു ദുരഭിമാനക്കൊല ആയിരുന്നു.നായർ എന്ന ജാതിയുടെ കേരളത്തിലെ സ്ഥാനമോർത്തു അത്ഭുതപ്പെടുന്നത് പിന്നോക്കക്കാരും,മറ്റു പിന്നോക്കക്കാരും,മാത്രമാണെന്നതിനു ആ കൊലപാതകം തന്നെ ധാരാളം,കടലാസിൽ അങ്ങനെ അല്ലെങ്കിലും.കൃത്യമായി ജാതി സമ്പ്രദായം നിലവില്‍ ഉള്ളിടത്ത്  അതില്ലാതാക്കാന്‍ ആണ് ശ്രമം ഉണ്ടാവേണ്ടത്.ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സംവരണം ഉള്ളിടത്ത്,തിരഞ്ഞെടുപ്പ് പോലും അത്തരത്തില്‍ നിര്‍ണ്ണയിക്കുന്നിടത്തു ഉള്ളിന്റെ ഉള്ളില്‍ ജാതിയും വെറിയും സൂക്ഷിക്കുന്നിടത്ത് ഈ വിളിയില്‍ പരിതപിച്ചിട്ട്‌ യാതൊരുകാര്യവുമില്ല.പ്രത്യേകിച്ച് എല്ലാ രാഷ്ട്രീയവും സവര്‍ണ്ണരുടെ കൈകളില്‍ നിലകൊള്ളുമ്പോള്‍.

      പറഞ്ഞുവന്നത്, ബുദ്ധിമാനായ  ബനിയ അത്ര മോശം പ്രയോഗം ആണെന്ന് തോന്നുന്നില്ല എന്നാണ്..കോണ്ഗ്രസ് പിരിച്ചു വിടണം എന്ന് പറഞ്ഞതും  ബുദ്ധി ഉണ്ടായത് കൊണ്ടാണെന്നതു  സത്യവും ആണ്.അത് കൊണ്ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമല്ലോ.ഇതില്‍ വലിയ കാര്യമൊന്നുമില്ല.കൃത്യമായ മതവും ജാതിയും സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തി വാങ്ങുന്ന ഒരു നാട്ടില്‍ ഇതിനു എന്ത് പ്രസക്തി?നമ്മുടെ നാട്ടിൽ എന്തെങ്കിലും ജോലി വേണമെങ്കില്‍ പോലും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം.അത് നിലവില്‍ ഉള്ളിടത്തോളം എന്തിനാണ് അപകര്‍ഷത.?സത്യം പറഞ്ഞാൽ ആർജവത്തോടെ പേരിന്റെ കൂടെ ജാതി ചേർക്കണം .അത് ചില വിഭാഗങ്ങൾക്ക് മാത്രമായി സമ്മതിച്ചു കൊടുത്തതുകൊണ്ട് തങ്ങളുടെ ജാതിപ്പേരിന് ഒരു പോരായ്മ  സ്വയമേ അനുഭവിക്കുന്നതിനാലാണ് സ്വന്തം ജാതി പറയുവാൻ പലരും തയ്യാറാകാത്തത്.ഒന്നുകിൽ അത് അവസാനിപ്പിക്കണം അല്ലെങ്കിൽ ജാതി സമ്പ്രദായം അംഗീകരിക്കണം.അതിനിപ്പോൾ പ്രഥമ പൗരൻ തൊട്ടു പ്രജകൾ വരെ ഈ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുമ്പോൾ അമിത്ഷാ പറഞ്ഞ പ്രയോഗം അത്ര വലിയ കുറ്റം ആണെന്നു തോന്നുന്നില്ല.

     ബനിയ വിഭാഗങ്ങൾക്ക് ബുദ്ധി ഉണ്ടായത് കൊണ്ടാണ് അവർ വ്യാപാരികളും പണമിടപാടുകാരും ആയത്.(വ്യാപാരികളും പണമിടപാടുകാരും ആണ് ബനിയ സമുദായം. ബനിയ ജാതി വർണശ്രേണിയിൽ ബ്രാഹ്മിണ ക്ഷത്രീയർക്കും  ശൂദ്രർക്കും   ഇടയിലുള്ള വിഭാഗമെത്രെ.)അതിനെ അംഗീകരിക്കണം ആദ്യം.കോൺഗ്രസ് കരുതുന്നത് അവർക്കു ബുദ്ധി ഉണ്ടാകാൻ  പാടില്ലെന്നാണോ?ഒരു ബനിയക്കാരനായ വ്യാപാരിക്കുവേണ്ട ദീര്‍ഘവീക്ഷണം ഗാന്ധിജിക്ക് ഉണ്ടായെന്നു പറയുന്നത് അത്ര വലിയ ഒരു സംഭവമെന്ന് പൊലിപ്പിക്കുന്നതില്‍ എന്തുകാര്യമാണുള്ളത്.?ഈ മോദിഭരണകൂടത്തിനെതിരെ ഇട്ടാവട്ടത്തുള്ള ഇടതുപക്ഷപ്രതിഷേധസ്വരത്തിന്‍റെ അത്രപോലും പ്രതികരിക്കാത്ത കോണ്ഗ്രസിന് എന്ത് ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങളോടുള്ളത്,അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ.?.

     രാജ്യത്തെ കോൺഗ്രസ് നിലനിൽപ്പിന്റെ രാഷ്ട്രീയം കളിക്കുമ്പോൾ ഇതുപോലുള്ളവ പൊക്കിയെടുത്തു ലൈവായി നിൽക്കുവാൻ ശ്രമിക്കും,സ്വാഭാവികമാണ്.പക്ഷെ രാജ്യം പലതിലും ഭ്രമപ്പെട്ട് ,വട്ടം കറങ്ങുമ്പോൾ നേരാം വണ്ണം ഭരണകൂടത്തെ ഒന്ന് എതിർക്കുവാൻ പോലും ശക്തിയില്ലാതെ കോൺഗ്രസ് ദീർഘശ്വാസം എടുക്കുകയാണ്.രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ അവർക്കു തോന്നുംപോലെ നിലപാടുകളെടുത്തു  ഭരണകൂടത്തിന് സർവവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു.ഒരു നല്ല രാഷ്ട്രീയ വിദഗ്ദൻ അമിത്ഷായെ പോലെ പ്രതിപക്ഷ കക്ഷികളെ നയിക്കാൻ ഉണ്ടാവണം.അല്ലെങ്കിൽ ഇതുപോലുള്ള പ്രസംഗങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ കബളിപ്പിക്കാം ,പക്ഷെ എത്ര കണ്ടു വിജയിക്കുമെന്ന് കണ്ടറിയണം.അല്ല അറിയുകയാണല്ലോ,
പരാജയത്തിന്റെ പടുകുഴി തോണ്ടി.

     ഭക്ഷണസ്വാതന്ത്ര്യവും,സംസാര സ്വാതന്ത്ര്യവുംമത സ്വാതന്ത്ര്യവും ,സാംസ്കാരികസ്വാതന്ത്ര്യവും,രാഷ്ട്രീയ സ്വാതന്ത്ര്യവും ഒരു ഭരണകൂടം നിശ്ചയിക്കുമ്പോൾ അതിനെ കൃത്യമായി എതിർക്കുവാൻ സാധിക്കാത്ത കോൺഗ്രസിനെ പോലെ ഒരു കുടുംബാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ,പൂർണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോൺഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാർഗങ്ങൾ‘ എന്ന് തിരുത്തി കോൺഗ്രസ് പ്രവർത്തക സമിതി യോഗം അംഗീകരിച്ചപ്പോള്‍  കോൺഗ്രസ് പാര്‍ട്ടി  വിട്ടതായി  ഔദ്യോഗികമായി പ്രഖ്യാപിച്ച ഗാന്ധി ഇപ്പോഴും നല്ലൊരു വില്പനചരക്കു മാത്രമാണ്.കോൺഗ്രസിന് മാത്രമല്ല എല്ലാ പാർട്ടികൾക്കും അത് അങ്ങനെ തന്നെ.ഭരണ പ്രതിപക്ഷ ഭേദമേയില്ല അക്കാര്യത്തിൽ.രാജ്യത്തെ ജനങ്ങൾക്ക് പക്ഷെ അദ്ദേഹത്തിന്റെ ത്യാഗസ്മരണകൾ വിൽക്കുവാൻ സാധിക്കില്ലന്നു മാത്രമല്ല,അതിനെ നഖ ശിഖാന്തം എതിര്‍ക്കുകയും ചെയ്യും.ഗാന്ധി ജാതിക്കുമുപരിയുള്ള വലിയ വ്യക്തിത്വം ആണ്.എന്നാല്‍ അദ്ധേഹം ബനിയക്കാരനുമാണ്.

        ഈ അവസരത്തില്‍ ഒരു കാര്യം സൂചിപ്പിക്കുവാനുണ്ട്.സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയുടെ രാഷ്ടപിതാവെന്നു വിളിച്ചതുകൊണ്ടു മാത്രമാണ് അദ്ദേഹം ഇന്നും രാഷ്ട്രപിതാവായ തുടരുന്നത്.അല്ലാതെ  ഏതു രേഖകളിലാണ് അദ്ദേഹം നമ്മുടെ രാഷ്ടപിതാവായിട്ടുള്ളത്.?രാഷ്ടപിതാവായി ഗാന്ധിജിയെ ഔദ്യോഗികമായി അംഗീകരിക്കുവാന്‍ ആരെങ്കിലും,ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോ നേതാക്കളോ അതാതു സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയോ ആവശ്യപ്പെടുകയോ ഉള്ളതായി കേട്ടിട്ടുണ്ടോ?എന്തേ ഇതുവരെ ഉണ്ടായില്ല.?ഗാന്ധിജി വിശ്വാസത്തിൽ അധിഷ്ഠിതമാകുവാൻ ദൈവമൊന്നുമല്ലല്ലോ?ദൈവം ഉണ്ടെന്നുള്ളത് ഒരു വിശ്വാസം ആണെങ്കിൽ ഗാന്ധിജി ഉണ്ടെന്നുള്ളത് ഒരു സത്യമല്ലേ?അതിനു ദൈവീക പരിവേഷം കൊടുക്കാതെ യാഥാർത്ഥ്യബോധത്തോടെ കണ്ട്  ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാത്മാ ഗാന്ധിജി ആണെന്ന്  രേഖകളിൽ വരുത്തുകയാണ്  ചെയ്യേണ്ടത്.ആ  ശ്രമമാണ് ആദ്യം നടത്തേണ്ടത്..നിലവില്‍ വെറും വിശ്വാസം മാതം ആണത്.അല്ലാതെ രാഷ്ട്രീയമായ എതിരുകള്‍ കൊണ്ട്  ചില സമയത്ത് എന്തെങ്കിലും കാട്ടി  ബഹളം വെക്കാം എന്നല്ലാതെ യാതൊരു കാര്യവുമില്ല.മാറിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ എല്ലാം അടയാളപ്പെടുന്നത് നല്ലതായിരിക്കും.കാരണം രാഷ്ട്രപിതാവ് രേഖകളിൽ ഇല്ലാത്തതും ബനിയക്കാരൻ രേഖകളിൽ ഉള്ളതുമാണ്.
എന്തെന്നാല്‍ നാളെ ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ടോന്നുപോലും സംശയിക്കാവുന്ന ഒരു തലമുറ വളര്‍ന്നുവരും.

Sunday, 11 June 2017

മയിൽപീലി

 "എടാ നിന്നെ കൊണ്ട് അതൊന്നും പറ്റില്ല." അതിന് ചില യോഗ്യതകളൊക്കെ വേണം.
രമേശ് അത് പറഞ്ഞപ്പോൾ ആകെ നിരാശയായി. വളരെ നാളത്തെ എന്റെ ആഗ്രഹമായിരുന്നു ഒരു ഗേൾഫ്രണ്ട് വേണമെന്നത്.  കുറേ നാളുകൾക്ക് മുമ്പ് ബാലകൃഷ്ണപിള്ള സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ വച്ച് അവനാ രഹസ്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ ഒരു  ആഗ്രഹമായിരുന്നു അത്.
"നമ്മുടെ ക്ലാസ്സിലെ മിക്ക പിള്ളാർക്കും ഗേൾഫ്രണ്ട്സ് ഉണ്ട്. സാറിന്റെ ഇരട്ടപ്പേര് ഊതാണ്ട് എന്നാണ്. "


"സാറിന്റെ ഇരട്ട പേര് അതാണന്ന് നിന്നോട് ആരാ പറഞ്ഞത്?"


"എടാ നിനക്കറിയാമോ? സാറിന് ആ പേരിട്ടത് തന്നെ ഞാനാ. ഞാനാ പേര് അവളോട് പറഞ്ഞദിവസം അവൾ ചിരിച്ചു തലകുത്തി മറിഞ്ഞു. സാറിന് ആ പേരിട്ടതു കൊണ്ടാ അവൾ എന്നോട് കൂട്ടു കൂടി എന്റെ ഗേൾഫ്രണ്ട് ആയത്."


കുറേ ദിവസം കുത്തിയിരുന്ന് ആലോചിച്ചു സാറിന് ഒരു നല്ല ഇരട്ടപ്പേര് കണ്ടുപിടിച്ചിട്ട് രമേശിനോട് പറഞ്ഞു. "എടാ ഞാനും സാറിന് ഒരു ഇരട്ടപ്പേര് കണ്ടു പിടിച്ചു. ഞാനത് അവളോട് പറയട്ടെ?"


"അതൊന്നും ശരിയാവില്ല. നീ ഇടി കൊള്ളണ്ടായെങ്കിൽ വേറെ ആളെ നോക്ക്. മാത്രമല്ല ഇരട്ടപ്പേര് ഇട്ടതുകൊണ്ടൊന്നുമല്ല അവൾ എന്റെ ഗേൾഫ്രണ്ട് ആയത്. എന്റെ ബ്രൂസ്‌ലികട്ട് മുടി, പിന്നെ ഉരുണ്ട മുഖം അതൊക്കെ കൂടി കണ്ടിട്ടാ.നിനക്ക് അതൊന്നും ഇല്ലല്ലോ"


അവൻ ഗേൾ ഫ്രണ്ടിനെ കിട്ടാനുള്ള യോഗ്യതകൾ പറഞ്ഞപ്പോൾ ഞാൻ ഒന്നുറപ്പിച്ചു. ഇനി രക്ഷയില്ല. മുടിയുടെ കാര്യത്തിലൊന്നും എന്റെ ഒരഭിപ്രായവും നടക്കില്ല. മുടി വെട്ടാൻ വരുന്ന ആളിനോട് അച്ഛൻ പറയും. "മണിയാ, പറ്റെ വെട്ടിയേര്. ഇല്ലേ അവന് പനി വരും"


വിഷണ്ണനായിരിക്കുന്ന എന്നെ കണ്ടിട്ട് അവൻ പറഞ്ഞു.
"നിന്റെ ഈ മുഖത്തിനും മെലിഞ്ഞ ശരീരത്തിനും അത്ര ഭംഗിയുള്ളവരെ ഒന്നും കിട്ടില്ല. ഏതേലും ഒരാളെ മതിയെങ്കിൽ ഞാനൊന്നു നോക്കാം."
"എന്നാലും ഒട്ടും ഭംഗി ഇല്ലാത്തതിനെ നോക്കല്ലെ രമേശേ."

"ശരി ശരി നാളെ വരുമ്പോൾ നീ ഒരമ്പത് പൈസാ കൂടി കൊണ്ട് വരണം. ഗോലിസോഡ കുടിച്ചാലേ എനിക്ക് ഐഡിയ ഒക്കെ വരൂ."

പിന്നീട് ഉള്ള ദിവസങ്ങളിൽ അമ്പത് പൈസാ കിട്ടാനുള്ള മാർഗ്ഗം അന്വേഷിച്ച് ഞാൻ നടന്നു. എന്നും കാണുമ്പോൾ അവൻ ചോദിക്കും.
"പൈസാ കിട്ടിയോടാ?" ഇല്ലന്ന് ഉള്ള എന്റെ മറുപടി കേൾക്കുമ്പോൾ അവൻ പറയും. "ഒരമ്പത് പൈസാ എടുക്കാൻ ഇല്ല. അവനും ആഗ്രഹത്തിനൊന്നും ഒരു കുറവും ഇല്ല"


ഒരു ദിവസം അവൻ പറഞ്ഞു. "നീ വാ, എന്റെ കയ്യിൽ അമ്പത് പൈസാ യുണ്ട്. "
ടി.ബി ജംഗ്ഷനിലുള്ള കടയിൽ നിന്നും രണ്ട് ഗോലിസോഡാ വാങ്ങി സോഡായുടെ തലയിൽ സ്റ്റൈലിൽ കുത്തിപ്പൊട്ടിച്ചിട്ട് ഒരെണ്ണം എനിക്കും നീട്ടി. ഗോലി സോഡാ കുടിച്ചതിനു ശേഷം നീട്ടിയുള്ള ഒരു ഏമ്പക്കം വിട്ടിട്ട് അവൻ പറഞ്ഞു. "ആ കാലിൽ നിറയെ പൂടയുള്ള പെണ്ണിനെ മതിയോ നിനക്ക് ?"
ഒരു സങ്കടമൊക്കെ വന്നെങ്കിലും ഗേൾഫ്രണ്ട് ഉള്ള ആൾ എന്ന സ്റ്റാറ്റസ് കിട്ടാൻ വേണ്ടി ഞാൻ പറഞ്ഞു " മതി"
"ശരി ഞാൻ പറഞ്ഞു നോക്കട്ടെ "


രണ്ട് ദിവസം കഴിഞ്ഞ് അവൻ പറഞ്ഞു. അവൾ സമ്മതിച്ചിട്ടുണ്ട്. പിന്നെ പിന്നെ എങ്ങനെയോ അവൾ എന്റെ ഒരു നല്ല ഫ്രണ്ടായി. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു സ്കൂൾ അടക്കുന്ന ദിവസം ആരും കാണാതെ അവൾ എനിക്കൊരു സമ്മാനം കൊണ്ടുത്തന്നു. ഒരു മയിൽപ്പീലി. എന്നിട്ട് എന്നോട് പറഞ്ഞു "നീ ഇത് ബുക്കിനുളളിൽ വക്കണം. അവധി കഴിഞ്ഞു തുറന്ന് നോക്കുമ്പോൾ അത് പ്രസവിച്ചിട്ടുണ്ടാകും. കുട്ടിയെ നീ എടുത്തിട്ട് എന്റെ പീലി എനിക്ക് തരണം"


മയിൽ പീലി വച്ച ബുക്ക് പത്ത് ദിവസം കഴിഞ്ഞ് തുറന്ന് നോക്കിയപ്പോൾ അവൾ പറഞ്ഞ പോലെ ഒരു  മയിൽ പീലി കുഞ്ഞ്. അവളുടെ പീലി തിരികെ കൊടുത്തപ്പോൾ അവൾ വാൽസല്യത്തോടെ എന്റെ പീലിക്കുഞ്ഞിനെ നോക്കി. എന്നിട്ട് പറഞ്ഞു. "ഇതിനെ ഇങ്ങനെ തന്നെ ബുക്കിൽ വക്ക് . അത് വളരട്ടെ."പിന്നീട് ഉള്ള ദിവസങ്ങളിൽ സംസാരിക്കുമ്പോൾ അവൾ ആദ്യം ചോദിക്കുക "മയിൽപീലി വളർന്നോ " എന്നായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വളരാതായപ്പോൾ അവൾ പറഞ്ഞു "നീ അതൊന്നു കൊണ്ടു വാ. ഞാനൊന്ന് നോക്കട്ടെ "

പിറ്റേന്ന് ഞാൻ കൊണ്ടു കൊടുത്ത മയിൽ പീലി കുഞ്ഞിനെ സൂക്ഷിച്ച് പരിശോധിച്ച ശേഷം അവൾ ഒത്തിരി കരഞ്ഞു. എന്നിട്ട് പറഞ്ഞു "നീ എന്റെ പാപ്പിയെ അമക്കിക്കൊന്നു. ഒരു മയിൽപ്പീലി കുഞ്ഞിനെപ്പോലും വളർത്താനറിയാത്ത നിന്നോടിനി ഒരു കൂട്ടുമില്ല".  പിന്നെയും എന്തൊക്കയോ പറഞ്ഞിട്ട് പിണങ്ങിപ്പോയവൾ പിന്നീട് എന്നോട് മിണ്ടിയിട്ടും കൂട്ടുകൂടിയിട്ടും ഇല്ല.

ഇപ്പൊഴും മയിൽപ്പീലികൾ കാണുമ്പോൾ എന്റെ നെഞ്ചിന് വല്ലാതെ കനം വക്കും.  മനസ്സിന്റെ ഏതോ മൂലയിൽ നിന്നും ഒരു നഷ്ടബോധം ഉണ്ടാക്കുന്ന ഒരു വിങ്ങൽ തികട്ടി വരുകയും ചെയ്യും.