Friday, 24 May 2013

ആവശ്യമില്ല

കോളജിൽ പുതുതായി ചാർജ്ജെടുത്ത പ്രിൻസിപ്പാൽ വലിയ തമാശക്കാരനായിരുന്നു. പുള്ളിയുടെ തമാശകേട്ടിട്ട് ശകുന്തള ഒഴികെ മറ്റുള്ള വരെല്ലാം ആർത്തുചിരിച്ചു.
ശകുന്തളയോട് പ്രിൻസിപ്പാൾ “എന്താ ശകുന്തളേ ചിരിക്കാതിരിക്കുന്നത്? വീട്ടിൽ വല്ല പ്രശ്നവും?”
ശകുന്തള “മറ്റുള്ളവരെപ്പോലെ എനിക്ക് ചിരിക്കണ്ട കാര്യമില്ല സാർ. എനിക്ക് ട്രാൻസ്ഫെർ ആയി”

Wednesday, 15 May 2013

വേഴാമ്പൽ

             വന്റെ അമ്മൂ‍മ്മയെ പോലെ തന്നെ കിളികളെ കാണുന്നതാണ് കുഞ്ഞുണ്ണിയുടേയും ഇഷ്ട വിനോദം. മരങ്ങൾ ധാരാളമുള്ള പറമ്പായതു കൊണ്ട് ഒരുപാട് കിളികൾ മുറ്റത്ത് വരാറുണ്ട്. ചെറിയ തേൻ കുരുവി മുതൽ വലിയ പരുന്തുവരെയുള്ള ധാരാളം കിളികൾ. അവക്ക് ആഹാരം കൊടുക്കാനായി ഒരു കമ്പിന്റെ മുകളിൽ ഉറപ്പിച്ച പാത്രം പടിഞ്ഞാറേമുറ്റത്ത് അമ്മ നാട്ടിയിട്ടുണ്ട്. എന്നും അതിൽ അരി, ചോറ്, പഴം മുതലായവ ഇട്ട് വക്കും. പറമ്പിലെ ചെറി, പേരക്ക, കാപ്പിക്കുരു, കോവക്ക മുതലായവ തിന്നു മടുക്കുന്ന കിളികൾ എന്നും രാവിലെ ഇതു കഴിക്കാനായി മുടങ്ങാതെ എത്തും. ആദ്യം വരുന്നത് കരിയിലകിളികളാണു. കലപില ബഹളത്തോടെ അവ കൂട്ടമായി വരും. വന്ന് അരിമണികൾ കൊത്തിത്തിന്നും ചാടിക്കളിച്ചും തമ്മിൽ തമ്മിൽ വഴക്കുകൂടിയും കുറച്ച് സമയം. അവ പോകുന്നതും കാത്ത് ദൂരെ മാറി ഇരിക്കുകയാവും കാക്കത്തമ്പുരാട്ടികൾ. കാക്കത്തമ്പുരാട്ടികൾ പറന്നു വരുമ്പോൾ കുഞ്ഞുണ്ണി “പൂച്ച.. പൂച്ച...” എന്നു വിളിച്ച് പറയും. മ്യാവു എന്ന ശബ്ദം ഉണ്ടാക്കുന്ന ജീവി ഏതാണന്നു അവനോട് ചോദിച്ചാൽ ചിലപ്പോൾ കാക്കത്തമ്പുരാട്ടിയെന്നും ചിലപ്പോൾ പൂച്ച എന്നുമായിരിക്കും അവന്റെ മറുപടി. അനുകരിക്കാൻ അത്രമിടുക്കരാണ് കാക്കത്തമ്പുരാട്ടികൾ. പിന്നെ കാട്ടുതത്തകൾ, മൈനകൾ കുളക്കോഴികൾ അങ്ങനെ ഓരോരുത്തരായി വന്നു പോകും.
                 മൈനകളെ ഒട്ടും ഇഷ്ടമല്ലാത്ത ഒരു സുഹ്രുത്ത് എനിക്കുണ്ട്. മൈന എന്നു കേൾക്കുമ്പോൾ തന്നെ അവനു ദേഷ്യം വരും. കമ്പ്യൂട്ടർ എൻജിനീയറിഗ് പാസ്സായി വിപ്രോയിൽ ചേരുന്നതുവരെ മൈനയും അവനും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. അവന് ജോലികിട്ടിയ സമയത്താണ് മിമിക്രിക്കാർ “ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ  ക്ലൂ.. സുരേഷ് 'തിരിഞ്ഞുനോക്കി', അതാ മുറ്റത്തൊരു മൈന“ എന്ന പഴയ പാഠപുസ്തകത്തിലെ വരികൾ എടുത്തിട്ടലക്കാൻ തുടങ്ങിയത്. അതോടെ കൂട്ടുകാർക്കിടയിൽ അവന്റെ പേര് “തിരിഞ്ഞുനോക്കി“ എന്നായി. ഇപ്പോൾ സുരേഷ്കുമാർ എന്ന സ്വന്തം പേര് അവന് കേൾക്കേണ്ടിവരുന്നത് വോട്ട് ചെയ്യാൻ പോകുമ്പോൾ മാത്രം.
                 അമ്മ ധാരാളം കോഴികളെ വളർത്തിയിരുന്നു. രാവിലെ തുറന്ന് വിടുന്ന കോഴികൾ വൈകിട്ടാകുമ്പോഴേക്കും തിരികെ തനിയെ കൂട്ടിൽ കയറും. ചിലവ കൂടിനുമുകളിൽ കയറിയിരിക്കും. മറ്റുചിലവ കൂടിനടുത്തുള്ള ചെറിയിലും. അവയെ ഓടിച്ചിട്ട് പിടിച്ച് കൂട്ടിൽ കയ്യറ്റുക എന്നത് എല്ലാ വൈകുന്നേരങ്ങളിലേയും ഏറ്റവും വലിയ ജോലി ആയിരുന്നു. കോഴികൾക്ക് മുട്ട ഇടുവാൻ വേണ്ടി ഒരു കൂലികൊട്ടയിൽ പകുതി ഉമിനിറച്ച് ഒരു മുറിയിൽ വച്ചിട്ടുണ്ടാവും. കാറിവിളിച്ച് നടക്കുന്ന കോഴികൾ ആ കൊട്ടയിൽ പോയി മുട്ട ഇട്ടിട്ട് അരിമണികൾ കിട്ടാനായി അമ്മയുടെ പുറകേ നടക്കും. അമ്മയെ അത്രവിശ്വാസമില്ലാ‍ത്ത ചില കോഴികൾ തുറുവിന്റെ കീഴിലും മറ്റും പോയി മുട്ട ഇടും. എന്നിട്ട് അടയിരുന്ന് കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് വരും. ചങ്ങാലിപ്പാറ്റ എന്ന് അമ്മ വിളിക്കുന്ന ഒരു പക്ഷിയുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ശത്രു. തരം കിട്ടിയാൽ അത് കോഴികുഞ്ഞുങ്ങളെ റാഞ്ചി കൊണ്ടുപോകും. ഒരിക്കൽ ചങ്ങാലിപ്പാറ്റ എവിടെ നിന്നോ റാഞ്ചികൊണ്ടുവന്ന കോഴികുഞ്ഞിനെ രാജി രക്ഷപ്പെടുത്തി. തിരിച്ചുകിട്ടിയ ജീവിതവുമായി കിളിപ്പാതി എന്നു രാജി പേരിട്ട ആ കോഴി വളരെ വർഷങ്ങൾ വീട്ടിലുണ്ടായിരുന്നു.
                  കഴിഞ്ഞമാസം രണ്ട് അതിഥികൾ വീട്ടിൽ വന്നു. രണ്ട് മലമുഴക്കി വേഴാമ്പലുകൾ. ജന്നലിന്റെ അഴികളിൽ പിടിച്ച് നീളമുള്ള കൊക്കുകൾ വീടിനുള്ളിലേക്ക് ഇട്ട് കൂവിയ അവയെ കണ്ട് കുഞ്ഞുണ്ണി പേടിച്ചു. “അമ്മേ കുരങ്ങ്” എന്ന് വിളിച്ചു കൂവി. വേഴാമ്പലുകൾ വെള്ളം കുടിക്കാറില്ല. അവയുടെ ആഹാരത്തിൽ നിന്നുമാണ് അവക്കാവശ്യമുള്ള ജലം ലഭിക്കാറ്. ജീവിതകാലം മുഴുവനും ഏക പതി/ പത്നി വ്രതക്കാരാണു വേഴാമ്പലുകൾ. മുട്ട ഇടുന്ന സമയത്ത് ആണും പെണ്ണും ചേർന്ന് തിരഞ്ഞ് ഒരു വലിയ പൊത്ത് കണ്ടുപിടിക്കുന്നു. അത് മരപ്പൊത്തോ പാറകളിലെ പൊത്തോ ആകാം. അതിനുള്ളിൽ കയറുന്ന പെൺ വേഴാമ്പൽ കാഷ്ഠം കൊണ്ടും മരക്കഷ്ണംകൊണ്ടും ആ പൊത്ത് കൊക്ക് മാത്രം പുറത്തിടാൻ പാകത്തിൽ അടക്കുന്നു. മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങൾക്ക് തൂവലുകൾ കിളിക്കുന്നതു വരെ പെൺ വേഴാമ്പൽ പൊത്തിനകത്തുനിന്നും പുറത്തിറങ്ങില്ല. പിന്നീട് ആൺ വേഴാമ്പൽ കൂടിന്റെ അടപ്പ് കൊത്തിപ്പൊളിച്ച് പെൺകിളിയെ പുറത്തിറക്കും. ആ സമയമത്രയും ആൺ വേഴാമ്പൽ ആഹാരം ശേഖരിച്ച്  പെൺ വേഴാമ്പലിനേയും കുഞ്ഞുങ്ങളേയും പോറ്റും. ഭക്ഷണം തേടിപോകുന്ന ആൺ വേഴാമ്പലിനു എന്തെങ്കിലും അപകടം സംഭവിച്ചാൽ വരുമെന്ന പ്രതീക്ഷയിൽ അവനേയും നോക്കി നോക്കി കൂടിനുള്ളിൽ തന്നെ കഴിയുന്ന പെൺ വേഴാമ്പലിന്റേയും കുഞ്ഞുങ്ങളുടേയും ജീവിതം അതോടെ അവസാനിക്കും. വേഴാമ്പലുകൾ വംശനാശഭീഷണി നേരിടുന്നതിന്റെ പ്രഥാന കാരണവും ഇതുതന്നെ. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് അടുത്ത ജന്മം. കുടുംബം നോക്കാതെ വെള്ളമടിച്ച് കറങ്ങിനടക്കുന്ന ആണുങ്ങൾ പാപ പരിഹാരാർത്ഥം അടുത്ത ജന്മത്തിൽ വേഴാമ്പലായി ജനിക്കാനാണു സാധ്യത. അങ്ങനെയെങ്ങാനം സംഭവിക്കുകയാണങ്കിൽ കേരളം വേഴാമ്പൽ ബാധിത പ്രദേശമായി സർക്കാരിനു പ്രഖ്യാപിക്കേണ്ടി വരും.
                   കേരളത്തിന്റെ ദേശീയ പക്ഷിയാണു വേഴാമ്പൽ. മലയാളികളുടെ സ്വഭാവത്തിനു ഒട്ടും ചേരാത്ത ഒരു പക്ഷി. വേഴാമ്പൽ ഇതറിഞ്ഞിരുന്നെങ്കിൽ പണ്ടേ സ്ഥലം വിട്ടേനേ. ധാരാളം “വെള്ളം” കുടിക്കുന്ന ബഹു പത്നി വ്രതം അനുഷ്ഠിക്കുന്ന മലയാളികൾക്ക് ചേരുന്ന പക്ഷി “കാക്ക“ ആയിരുന്നു. തെക്കേപ്പറത്തുള്ള വരിക്ക പ്ലാവിന്റെ പൊത്താണു വേഴാമ്പലുകൾ അവയുടെ ഗർഭഗൃഹമാക്കിയത്. ആൺ വേഴാമ്പൽ എന്നും വീട്ടുമുറ്റത്തുള്ള നാരകത്തേൽ കുറേനേരം വന്നിരിക്കും. മുട്ട വിരിഞ്ഞശേഷം രണ്ട് കുഞ്ഞുങ്ങളേയും കൂട്ടി കുറച്ചുനാൾകൂടി അവ നാരകത്തിൽ ഇരിക്കുവാൻ വരുമായിരുന്നു. എന്റെ പ്രാർത്ഥനയാണ് ആൺ വേഴാമ്പലിനു ഒരു അപകടവും പറ്റാതെ കാത്തത് എന്ന് ഭാര്യ പറയും. “വേഴാമ്പലിന്റെ ഭാര്യയുടെ” എന്ന തിരുത്തോടുകൂടി ഞാൻ അത് സമ്മതിക്കും.  പറമ്പിലെ പല മരങ്ങളും നട്ടത് കിളികളാണന്നു പറയാം. കൂടുതലും പനകൾ. എവിടയോ ഉള്ള പനങ്കായകൾ അയ്യത്ത് കൊണ്ടിട്ട് ഇപ്പോൾ പറമ്പ് മുഴുവൻ പനകളാണ്. അതുപോലെ മുളകുകൾ, കാപ്പിതൈകൾ, റമ്പൂട്ടാൻ മുതലായവ എല്ലാം അയ്യം മുഴുവൻ വ്യാപിപ്പിച്ചതും കിളികളാണ്.  

Monday, 13 May 2013

വഴികാട്ടികള്‍


"നമ്മുടെ ദേശീയപതാകയ്ക്ക് എത്രവർണ്ണങ്ങളുണ്ട്....."???
ശാന്തമ്മ ടീച്ചറുടെ ഈണത്തിലുളള ചോദ്യം!

ചോദിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി..
" മൂൂൂൂന്ന്..."

ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...;

അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !!

"ഞാൻ ചോദിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കൂടികിടന്ന് കാറണ്ട !! "
ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ; 
ക്ലാസ് മൊത്തം കരിഞ്ഞ മണം !

എല്ലാരും മിണ്ടാതെ ഇരിക്കുന്നു; 

ടീച്ചർ എന്റെ അരികിലേക്ക് വന്ന് , എന്നെ നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ്‍ അതിന് മുകളിലൂടെ പുറത്തേക്കിട്ടാണ് നോട്ടം.,
 "ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച് വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !!

'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !!

തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു
'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?'

"ങ്ങേ !"

"ങ്ങേന്നല്ല ; ദേശീയ പതാകയിലെ ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാണന്ന് ?? "

"പച്ച , ചോപ്പ് , വെളള "
ഒരു ശരിയുത്തരം പറഞ്ഞ 'ഗമ'യിൽ ടീച്ചറെ നോക്കി പല്ലിളിച്ച് നിൽക്കവേ....

ചെമ്പരത്തിക്കൊളളി മുഖത്തിന് നേരെ വെച്ച് വട്ടം വരച്ചോണ്ട് ടീച്ചർ കണ്ണ്‍ പുറത്തേക്കിട്ട് പറഞ്ഞു...

"ക്രമത്തിൽ പറയെടാ !!! "


പണി പാളി ;
ക്രമം ലേശം ബുദ്ധിമുട്ടാവും !!

വാടാ ചക്കരേ എന്ന മട്ടിൽ വടിയെ നോക്കി ഞാൻ നിൽക്കുമ്പൊ ; 

എന്നോട് എന്തോ ഒരിത്‌ തോന്നിയ ഒരു പെണ്‍കുട്ടി ; ടീച്ചർ കാണാതെ 'കപിൽദേവ്'
പതാകയും പൊക്കിപ്പിടിച്ച് നിൽക്കുന്ന 'ചട്ട'യുളള നോട്ട്ബുക്ക് എനിക്ക്‌ കാണിച്ചു തന്നു..! 

ഒരു വട്ടം പതാകയിലും, പിന്നെ അവളുടെ കളങ്കമില്ലാത്ത സ്നേഹം തുളുമ്പുന്ന മുഖത്തേക്കും നോക്കി ഞാനുത്തരം പറഞ്ഞു..
"ചോപ്പ്
വെളള
പച്ച "

ഉത്തരം പറഞ്ഞ് തീരും മുമ്പേ എൻടെ ചെവി പിടിച്ച് കറക്കി മുഖം സ്കൂൾ ഗ്രൗണ്ടിലെ കൊടിമരത്തിലേക്ക് തിരിച്ച് പിടിച്ച് അവിടെയുളള പതാകയിലേക്ക് ചൂണ്ടി ടീച്ചർ ചോതിച്ചു...;

"ചുവപ്പാണോ കഴുതേ അത് !? "

ഞാൻ നോക്കിയിട്ട് വെളളയും പച്ചയും കാണുന്നപോലെ ചുവപ്പ് തന്നെയാണ് അവിടെയും കണ്ടത് ;
പിന്നെ ടീച്ചറെന്തിനാ എൻടെ ചെവി പിടിച്ച് കറക്കിയത് ?

ശാന്തമ്മ ടീച്ചറെ കാഴ്ച്ച ശക്തി പോയോ ഗണപതീ...ന്ന് വിചാരിച്ച് ഞാൻ വിഷമത്തോടെ നിന്നു !!


ടീച്ചർ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു..;

എനിക്ക് കപിൽദേവിനെ കാണിച്ചു തന്ന പെണ്‍കുട്ടിയുടെ തോളത്ത് തട്ടി പറഞ്ഞു ,
"നീ പറ "

അവൾ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ;


ങ്ങേ... അതൊരു പൂവിന്റെ പേരല്ലേ ; കുങ്കുമം!!!

"കുങ്കുമം , വെളള , പച്ച "

'ഗുഡ്...കുട്ടി ഇരിക്കൂ '


അപ്പൊ ഞാനോ !!

'നീ നാളെ 1000 വട്ടം
 "കുങ്കുമം, വെളള, പച്ച"
എന്നെഴുതിയിട്ട് ക്ലാസ്സിൽ കേറിയാ മതി !! '

എന്നാലും വേണ്ടില്ല, ഒരു തീരുമാനമായല്ലോ എന്ന മട്ടിൽ ഞാൻ ബെഞ്ചിലിരുന്നു !!

പറഞ്ഞാൽ കേൾക്കുന്ന കുട്ടി ആയത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പൊ ചാക്കോച്ചേട്ടന്റെ കടയിൽ നിന്ന് എഴുതാനുളള പത്തിരുപത് പേപ്പറും വാങ്ങിയാണ് വീട്ടിലേക്ക് പോയത്...;

പിറ്റേന്ന് സ്കൂളിൽ പോവാതെ ഇരുന്നെഴുതി (ഉത്തരവാദിത്തം !)


അന്ന് വൈകുന്നേരം അടുക്കള ഭാഗത്തെ അമ്മിത്തണയിലിരുന്ന് അവിലും ചായയും അടിക്കുമ്പൊ ക്ലാസ്മേറ്റും കൂട്ടുകാരനും അയൽവാസിയുമായ ഷഫീക്ക് സ്കൂൾ വിട്ട് വരുന്നു..;

"ഞാൻ ക്ലാസ്സിൽ വരാഞ്ഞിട്ട് ആരേലും ചോദിച്ചായിരുന്നോ?  ഞാൻ ഫുൾ എഴുതി, നാളെ വരും"

'ആ...' ന്നും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി.

 എന്താന്നറിയില്ല ; അവനൊരു മൂഡില്ല !! എന്താ പ്രശ്നം ;
ആ....' എന്തേലുമാവട്ടെ !


പിറ്റേന്ന് ക്ലാസ്സിൽ കേറും മുമ്പേ ഓഫീസ് റൂമിൽ പോയി ഇരുപത് പേപ്പറുകളിലായി ആയിരം വട്ടം ഞാനെഴുതിയ വർണ്ണലോകം ഞാൻ ശാന്തമ്മ ടീച്ചർക്ക് കൈമാറി !!

മറ്റുക്ലാസുകളിലെയും ഒരുപാട് കുട്ടികൾ ഓഫീസ് റൂമിൽ വന്ന് എല്ലാ അദ്ധ്യാപകർക്കും ഇങ്ങനെ ഓരോ കെട്ടുകൾ കൊടുക്കുന്നുണ്ട് ;

എന്റെ കെട്ട് , ഞാൻ കഷ്ടപ്പെട്ടെഴുതിയ കെട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ജനലിലൂടെ കഞ്ഞിപ്പുരയിലേക്കിട്ടു !! (ഉച്ചക്കഞ്ഞി വെക്കുമ്പോൾ തൊണ്ടും ചിരട്ടയും പോരാഞ്ഞിട്ടായിരിക്കും;  ഓഫീസ് റൂമിന്റെ ജനലിനുളളിലൂടേ കഞ്ഞിപ്പുരയിലേക്ക് ഈ പേപ്പറുകൾ ഇട്ട് കൊടുക്കും !! )

ശാന്തമ്മ ടീച്ചറെന്നോട് പറഞ്ഞു....;

"എടാ, നീയൊക്കെ ഒരുത്തരം പറയുന്നത് കേൾക്കാനുളള ആഗ്രഹം കൊണ്ടാണ് ഇത്രേം
ഈസിയായ ചോദ്യം ചോദിക്കുന്നത് ;
നിനക്കൊക്കെ വല്ല തൂമ്പാപ്പണിക്കും പോയിക്കൂടെ !"


ഞാൻ സ്ഥിരം മറുപടിയായ ഒരു ചിരി സമ്മാനിച്ച് പുറത്തേക്കിറങ്ങുമ്പൊ ഓഫീസ് റൂമിറ്റ പടിക്കൽ ഒരു വലിയ കെട്ട് പേപ്പറുകളുമായി ഷഫീക്ക് നിൽക്കുന്നു ;

ഞാൻ ലീവാക്കിയ ദിവസം അവന് കിട്ടിയ മുട്ടൻ പണിയാണ് ആ പേപ്പറുകളിൽ എന്നെനിക്ക് മനസ്സിലായി ;


ക്ലാസിൽ പോയന്വേഷിച്ചപ്പൊഴാണ് കാര്യമറിഞ്ഞത് !!

ദേശീയപതാകയിലെ വെളള വർണ്ണത്തിൻടെ മധ്യത്തിലുളള‌ ചക്രത്തിന്റെ പേര് ??

ആദ്യമായി ഇവന്റെ വായിൽ നിന്ന് ഒരുത്തരം കേൾക്കാനുളള ആഗ്രഹം കൊണ്ട് ടീച്ചറവനോട് ചോദിച്ചു...


ചക്രം കറക്ടായിരുന്നു ; അശോകൻ പക്ഷേ 'കേശവനാ'യിപ്പോയി !!

2000 പ്രാവശ്യമെഴുതിയ "അശോകചക്രം" പിടിച്ച് നിൽക്കുന്ന ഷഫീക്കിനെയാണ് ഞാനവിടെ കണ്ടത് "!!!

" ഞാനായിരമല്ലേ എഴുതിയത് ;
ഇവനെന്തിനാ രണ്ടായിരം !!"??


ഒരുപാടാലോചിച്ചപ്പൊഴാണ് എനിക്ക് കാര്യം മനസ്സിലായത് ;
ഞാനെഴുതിയത്
കഞ്ഞിക്കാണ്,

ഇവനെഴുതിയത് ചെറുപയറിനും;

ചെറുപയറിന് 'വേവ്' കൂടുതലാത്രേ...!!

Thursday, 9 May 2013

അകക്കണ്ണ്

           മരണത്തിനെ കുറിച്ച് ആളുകൾക്ക് മുൻകൂട്ടി അറിവുണ്ടാകുമോ? മിക്ക ആളുകളുടേയും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലെ സംസാരങ്ങളിലും പെരുമാറ്റരീതികളിലും ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി അവരുടെ മരണശേഷം നമുക്ക് തോന്നാറില്ലേ? മരണത്തിനെ കുറിച്ചുള്ള സൂചനകൾ അവർ മനപൂർവ്വം തരുന്നതാണോ അല്ലെങ്കിൽ അവരറിയാതെ വന്നു പോകുന്നതാണോ അതൊ മരണശേഷം അവരുടെ പ്രവർത്തികളെ വിശകലനം ചെയ്യുന്ന ആളുകൾ ഓരോ സംഭവങ്ങളെ മരണവുമായി ചേർത്ത് വച്ച് വ്യാഖ്യാനിക്കുന്നതാണോ? അറം പറ്റിയ വാക്കുകൾ എന്നൊന്നുണ്ടോ? ചില അപകടങ്ങൾക്ക് കാരണം നമ്മൾ അറിയാതെ പറഞ്ഞുപോയ വാക്കുകൾ ആണോ? എന്റെ അമ്മയുടെ മരണം വരെ മരണാനന്തര ജീവിതത്തിലും ആത്മാക്കളിലും വിശ്വാസമില്ലാത്ത ഒരാളായിരുന്നു ഞാൻ.
               എന്നെ ഒരുപാടിഷ്ടമുള്ള ഒരാളായിരുന്നു അമ്മ. എല്ലാ അമ്മമാരും അങ്ങനെ ആയിരിക്കാം. ശരിയും തെറ്റും നോക്കാതെ എപ്പോഴും എന്റെയൊപ്പം നിന്നിട്ടുള്ള ഒരാളായിരുന്നു അമ്മ. അമ്മയുടെ കണ്ണുകളിൽ കൂടിയായിരുന്നു പലപ്പോഴും പലരേയും പല സംഭവങ്ങളേയും നോക്കിക്കണ്ടിട്ടുള്ളത്. കുഞ്ഞുന്നാളിൽ മഴയും നനഞ്ഞ് വരുമ്പോൾ എല്ലാവരും കുടയെടുക്കാത്തതിനു വഴക്കുപറയും. അമ്മയും വഴക്കുപറഞ്ഞിരുന്നു. അത് എന്നെ അല്ല. പെയ്ത മഴയെ ആയിരുന്നെന്ന് മാത്രം. “ഈ മഴക്ക് പെയ്യാൻ കണ്ട ഒരു സമയം. പാവം എന്റെ മോൻ നനഞ്ഞു.” ഇങ്ങനെ ആയിരുന്നു അമ്മയുടെ പ്രതികരണം. വലിയ തമാശ എന്നുകരുതി നമ്മൾ പറയുന്നത് കേട്ടിട്ട് കാറ്റത്തിരിക്കുന്ന ആട്ടുകല്ലു പോലെ ആളുകൾ നിസ്സംഗരായി ഇരിക്കുന്നതിലും വലിയ ചമ്മൽ വേറെ ഇല്ല. അമ്മയോട് തമാശ പറയുമ്പോൾ ഇങ്ങനെ ഒരു പേടി ഒരിക്കലും വരില്ലായിരുന്നു. എന്റെ തമാശകൾ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു അമ്മ.
               കുഞ്ഞുന്നാളിൽ അമ്മയുടെ ഒപ്പം നടക്കുന്നത് ഞങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. ഓണത്തിന്റെ അന്ന് സദ്യയും കഴിഞ്ഞ് അമ്മ അമ്മയുടെ ബന്ധു വീടുകളിലേക്ക് പോകും. ഉടനെ തന്നെ തിരിച്ചു വരികയും ചെയ്യും. അച്ഛന്റെ ഭാഷയിൽ “സർക്കീട്ട്”. സർക്കീട്ടിനു പോകുമ്പോൾ അമ്മ ഞങ്ങളേയും ഒപ്പം കൂട്ടും. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അമ്മ ആളുകളോട് പറയുന്നത് കേട്ടുകൊണ്ട് അങ്ങനെ നിൽക്കുന്നതായിരുന്നു ഞങ്ങളുടെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രീയപ്പെട്ടത്. “ഇവനെന്താ ചേച്ചീ ഇങ്ങനെ? ചേച്ചിയുടെ കീഴിൽ നിന്നും മാറാതെ?” എന്ന് ചോദിക്കുന്നവരോട് അമ്മ എന്നെ ബസ്സിൽ കയറ്റിവിട്ട കഥ പറയും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. പുനലൂരിൽ നിന്നും കൊട്ടാരക്കരക്കുള്ള ബസ്സ്. ഒരു കുതിരയെ എടുക്കാനുള്ളത്രയും ആളുകൾ ബസ്സ് കാത്ത് നിൽക്കുന്നു. ബസ്സിൽ ബോർഡ് വച്ചതും അമ്മ വളരെ സാഹസികമായി ഒറ്റ ഓട്ടത്തിനു എന്നെയും കൊണ്ടകത്തു കയറി സീറ്റുപിടിച്ചു. എന്നെ സുരക്ഷിതമായിട്ട് ഇരുത്തിയശേഷം ബസ്സിൽ നിന്നും പുറത്തിറങ്ങിയ അമ്മ കണ്ടത് തൊട്ടുപുറകിൽ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിൽക്കുന്ന എന്നെ. ഒത്തിരി വഴക്ക് കിട്ടിയെങ്കിലും അന്നങ്ങനെ ചെയ്തത്  നന്നായി  എന്ന് അമ്മ ഇത് ആൾക്കാരോട് പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ തോന്നിയിട്ടുണ്ട്.
               കൊളൻജിയോ കാർസിനോമ എന്ന കാൻസർ ബാധിച്ചു എന്ന് തിരിച്ചറിഞ്ഞതിനുശേഷം അധികകാലം അമ്മ ജീവിച്ചിരുന്നില്ല. വയ്യാതായ ശേഷം  വീട്ടിൽ മറ്റാരുമില്ലാതെ ഞാനും അമ്മയും തനിച്ചാ‍യിരുന്ന ഒരു ദിവസം. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഏകദേശം ഏഴുമണി. വീടിന്റെ കതക് തുറന്നു കിടക്കുന്നു.  അമ്മയെ കാണാതെ വിഷമിച്ച് പറമ്പ് മുഴുവനും അമ്മയെ തിരക്കി നടന്നു. ഒരിടത്തും കാണാതെ തിരികെ വീട്ടിലെത്തി മുറ്റത്ത് കിടന്ന കാറിനുള്ളിലേക്ക് ടോർച്ചടിച്ച് നോക്കിയപ്പോൾ അമ്മ അതിനുള്ളിൽ  കിടന്നുറങ്ങുന്നു. കരയണോ ചിരിക്കണോ എന്ന് സംശയം തോന്നിയ നിമിഷം. അമ്മ ഇതെന്ത് പണിയാ കാണിച്ചത്? എന്നു മാത്രം ചോദിച്ചു. അതിനുള്ള മറുപടിയായി കരഞ്ഞുകൊണ്ടിരുന്ന എന്നെ ചേർത്ത് പിടിച്ച്  “അമ്മയെ കാണാതെ മോൻ പേടിച്ചു പോയോ? ഇനി മോനോട് പറയാതെ അമ്മ എങ്ങോട്ടുമില്ല” എന്ന് പറഞ്ഞു.
               കലശലായ ഛർദ്ദി കാരണം ആഹാരം കഴിക്കുന്നത് തന്നെ അമ്മക്ക് പേടിയായിരുന്നു. മരണത്തിനോടടുത്ത ദിവസങ്ങളിൽ അമ്മ തീർത്തും അവശയായിരുന്നു. വളരെ കുറച്ച് മാത്രമേ കഴിക്കുവാനും കുടിക്കുവാനും സാധിക്കുമായിരുന്നുള്ളു.  കുറച്ച് ആഹാരത്തിൽ നിന്നും കൂടുതൽ പോഷണം കിട്ടുന്നതിനായി അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ആപ്രിക്കോട്ട് മുതലായവ പാലിൽ അരച്ച് ചെറിയ ഒരു ഗ്ലാസ്സ് അമ്മയെ കുടിപ്പിക്കും. കുഞ്ഞുപിള്ളാർക്ക് ആഹാരം കൊടുക്കുന്നതുപോലെ ഓരോ കഥകളൊക്കെ പറഞ്ഞ്. ഓരോ സ്പൂൺ കഴിക്കുമ്പോഴും മതി എന്ന് പറയുകയും തീർന്നോ എന്ന് ഗ്ലാസ്സിൽ പിടിച്ച് നോക്കുകയും ചെയ്യുമായിരുന്നു. പാലുകുടി കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഗ്യാസ് തട്ടുന്നത് പോലെ ആഹാരത്തിനുശേഷം അമ്മയെ ചേർത്തിരുത്തി മുതുകത്ത് തട്ടി ഗ്യാസ് കളഞ്ഞശേഷം വേണമായിരുന്നു കിടത്തുവാൻ.
               കുറുക്ക് കുടിപ്പിച്ചിട്ട് ഗ്യാസ് കളയുവാൻ വേണ്ടി മുതുകത്ത് തട്ടിക്കൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു “ഞാൻ ഇന്നിവിടെ നിന്നും പോകും”. അങ്ങനെ ഒന്നും പറയരുതെന്നും എന്നെ തനിച്ചാക്കിയിട്ട് പോകരുതെന്നും പറഞ്ഞ എന്നോട് “നിനക്ക് അത്രക്ക് പേടിയാണങ്കിൽ നീയും എന്റെ ഒപ്പം പോന്നോളു” എന്നായിരുന്നു മറുപടി. അന്ന് വൈകിട്ട് അമ്മ മരിക്കുകയും അടുത്ത ദിവസം ഞാൻ ഡങ്കിപ്പനി പിടിച്ച് കിടപ്പിലാകുകയും ചെയ്തു. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽ‌പ്പാലത്തിലൂടെ കഷ്ടിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത് ഭാര്യ ഐ സി യു വിന്റെ വാതിൽക്കൽ ഇരുന്നു കരഞ്ഞു വിളിച്ചതു കൊണ്ട് മാത്രമാണന്നാണ് എന്റെ വിശ്വാസം. ഡങ്കി  വന്നത് എന്നെ അത്രമേൽ സ്നേഹിച്ച അമ്മ എന്നെ ഒപ്പം കൂട്ടാൻ നോക്കിയതാണന്നും.   

Friday, 3 May 2013

101 വഴികൾ

                  ധാരാളം പശുക്കളുണ്ടായിരുന്ന ഒരു വീടായിരുന്നു ഞങ്ങളുടേത്. പിന്നെ പിന്നെ അതു ഒരു അമ്മയും കുഞ്ഞും മാത്രമായി മാറി. അച്ഛനു പക്ഷാഘാതം വരുന്നതിനു ഏകദേശം രണ്ട് മാസം മുന്നേ ആദ്യം അമ്മ പശുവും പിന്നെ കുട്ടിയും മരിച്ചു. അമ്മ പിന്നീട് ഒരു പശുക്കുട്ടിയെ വാങ്ങി വളർത്തിയെങ്കിലും അമ്മയുടെ മരണശേഷം അതിനെ വീടിനടുത്തുതന്നെയുള്ള ഒരാൾക്ക് കൊടുക്കുകയായിരുന്നു. അന്തേവാസികൾ ഇല്ലാതായി ആളും അനക്കവുമറ്റ എരുത്തിൽ പട്ടികൾ അവയുടെ ഇടത്താവളമാക്കി മാറ്റി.ഒന്നും രണ്ടും അല്ല. ഏകദേശം  പത്തോളം വരുന്ന ഒരു ഗ്രൂപ്പ് ആണു വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ബഹളമുണ്ടാക്കുകയും പിന്നീട് എരുത്തിലിൽ കയറി അല്പനേരം വിശ്രമിക്കുകയും ചെയ്തശേഷം പോകുന്നത്. തമിഴ് സിനിമകളിലും ചില മലയാളം സിനിമകളിലും ഹീറൊ ഇല്ലാത്ത സമയത്ത് വില്ലന്റെ ആളുകൾ വീട്ടിൽ കയറി അക്രമമുണ്ടാക്കുന്നത് പോലെ ഇവ കൂട്ടമായി വീട്ടുമുറ്റത്തേക്ക് ഓടിക്കയറുകയും, ചെരുപ്പ്, പ്രത്യേകിച്ച് ഭാര്യയുടേത് കണ്ടാൽ കടിച്ച് കീറുകയും ചെയ്യും.
                   പുതിയ ജോലിക്കാരി ഇന്ദിരയാണു ഇത്രയധികം പട്ടികളെ ക്ഷണിച്ച് വരുത്തിയത്. കഴിക്കാൻ അധികം ആൾക്കാരില്ലാത്ത വീട്ടിൽ ഒരു കലം നിറയെ ചോറുവക്കുകയും പിറ്റേന്നു രാവിലെ ആരും കാണാതെ അതെടുത്ത് പറമ്പിലെവിടെയെങ്കിലും കൊണ്ടുക്കളയുകയുമാണ് ഇന്ദിരയുടെ ഹോബി.  മുറ്റത്തിട്ടിരുന്ന ഭാര്യയുടെ പുതിയ ചെരുപ്പും പട്ടികടിച്ചു തിന്നപ്പോഴാണ് അതൊരു കുടുംമ്പ പ്രശ്നമായി മാറിയത്. “ഇനി എന്റെ ചെരുപ്പ് പട്ടി കടിച്ചു കീറിയാൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും” പട്ടികൾ എന്റെ ശിങ്കിടികൾ ആണെന്നും ഞാൻ മനപ്പൂർവ്വം അവയോട് പറഞ്ഞ് ചെരുപ്പ് കടിച്ച് കീറിക്കുകയാണന്നുമുള്ള രീതിയിൽ ഭാര്യ പറഞ്ഞു.“താനാദ്യം ആ ഇന്ദിരയോടൊന്ന് പറയ്. ആഹാരം കഴിക്കാനാണവ വരുന്നത്. “ അതൊക്കെ ഞാൻ പറഞ്ഞുനോക്കിയതാ. അവരെ മാറ്റാനൊന്നും പറ്റില്ല. പുളിശ്ശേരിയും ചോറും തിന്നാനൊന്നും ഇക്കാലത്ത് ഒരു പട്ടിയും വരില്ല എന്നാണവർ പറയുന്നത്. വേറേ വഴി നോക്കിയാലേ പറ്റു. ഭാര്യ പറഞ്ഞു.
                   പണ്ട് പട്ടികളേയും പൂച്ചകളേയും കല്ലെടുത്ത് എറിയാൻ പോകുമ്പോൾ അമ്മ പറയുമായിരുന്നു. ഇപ്പോൾ നീ അതിനെ എറിഞ്ഞാൽ അടുത്ത ജന്മം നീ പട്ടിയായും ആ പട്ടി നീ ആയും ജനിക്കും. അന്ന് അവ നിന്നേയും ഇതുപോലെ എറിയും. അടുത്ത ജന്മത്തിൽ കിട്ടാൻ പോകുന്ന ഏറുകളെ ഓർത്ത് അക്കാലത്ത് ഒരു ജീവികളേയും ഉപദ്രവിക്കില്ലായിരുന്നു. “ഇനി താൻ കഴിഞ്ഞ ജന്മത്തിൽ ഈ പട്ടികളുടെ ചെരുപ്പ് കടിച്ചു കീറിയാരുന്നോ?” ഞാൻ ചോദിച്ചു. ഇങ്ങനൊക്കെ ചോദിച്ചാൽ അടുത്ത ജന്മത്തിൽ നിങ്ങൾക്കെന്നെ ഇടിക്കേണ്ടിവരും. ഭാര്യ പറഞ്ഞു.
                   എന്റെ ഒരു ചേട്ടന്റെ വീട്ടിൽ വളർത്തിയിരുന്ന ഒരു പട്ടി രാത്രി അതിനെ അഴിച്ചുവിടുമ്പോൾ അയൽവീടുകളിൽനിന്നും തുണികൾ, ചെരുപ്പ് മുതലായവ കടിച്ചുകൊണ്ടുവന്ന് വീട്ടിൽ ഇടുമായിരുന്നു. രാവിലെ പത്രവിതരണം നടത്തുന്നതുപോലെ ചേട്ടൻ ഈ സാധനങ്ങൾ അവരറിയാതെ ആ വീടുകളിൽ തിരികെ കൊണ്ടിട്ടായിരുന്നു ഈ പ്രശ്നം പരിഹരിച്ചിരുന്നത്. അവൻ പ്രവർത്തനമേഘല വിപുലമാക്കിയതോടുകൂടി ചേട്ടനെക്കൊണ്ട് ഒറ്റക്കിതു സാധിക്കാതെ വരികയും അവനെ വണ്ടിയിൽ കയറ്റി കുറുമ്പകരയിൽ കൊണ്ട് വിടുകയും ചെയ്തു. ചെരുപ്പുകൾ പട്ടി കൊണ്ടുപോകുന്ന കാര്യം പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു. അതിനെ കാറിൽ കയറ്റി ദൂരെ എവിടെയെങ്കിലും കൊണ്ട് വിട്ടാൽ പോരേ. തെരുവുപട്ടികളെ കാറിൽ കയറ്റുന്ന പ്രയാസങ്ങൾ ഓർത്ത് ആ പരിപാടി വേണ്ടന്നു വച്ചു
                      പട്ടികൾ വരുമ്പോൾ പടക്കം പൊട്ടിച്ചാൽ മതി. അവ ജീവനും കൊണ്ടോടും. രാജി പറഞ്ഞു. പട്ടികളെ ഓടിക്കാനായി തെങ്കാശിയിൽ നിന്നും പടക്കങ്ങൾ വാങ്ങി. ചെറിയ ഓലപ്പടക്കം, അത് ഏറ്റില്ലങ്കിൽ കുറച്ചുകൂടി വലിയ ഓലപ്പടക്കം, അതുമേറ്റില്ലങ്കിൽ അവസാനകൈ ആയി പ്രയോഗിക്കാൻ ഗുണ്ടുകൾ എന്നിവ വാങ്ങി. പടക്കക്കടക്കാരൻ ചോദിച്ചു “എന്താ സേട്ടാ, കല്യാണമാ?” അതു കേട്ടപ്പോൾ ചേച്ചിയുടേയും രാജിയുടേയും കല്യാണത്തിന് സ്വീകരണസമയത്ത് പടക്കം പൊട്ടിച്ചത് ഓർമ്മ വന്നു.ചേച്ചിയുടെ കല്യാണത്തിന്റെ സ്വീകരണ സമയത്ത് അഷ്ടമംഗല്യവിളക്കും പിടിച്ചുകൊണ്ടുനിന്ന അപ്പച്ചി അപ്രതീക്ഷിതമായ പടക്ക ശബ്ദം കേട്ട് ഞെട്ടി വിളക്കിൽ നിന്നും ചൂട് എണ്ണ കാലിൽ വീണത് വളരെക്കാലത്തേക്ക് ചിരിക്കുള്ള വകയായിരുന്നു.
                   പട്ടികൾ വരുമ്പോൾ പടക്കം പൊട്ടിക്കുവാനായി മെഴുകുതിരി, നീളമുള്ള ഈർക്കിൽ തീപ്പെട്ടി എന്നിവ റെഡിയാക്കി വച്ചു. "പട്ടികൾ എരുത്തിലിൽ കയറി. പടക്കം പൊട്ടിക്ക്." ഇതും  പറഞ്ഞിട്ട് ഭാര്യ മുറിയിൽ കയറി ഒളിച്ചു. പട്ടികളെ പേടിപ്പിക്കുവാനുള്ള സന്നാഹങ്ങളുമായി ഞാൻ പമ്മി പമ്മി എരുത്തിലിനടുത്തേക്ക് ചെന്നു. മെഴുകുതിരി കത്തിക്കുവാൻ തീപ്പെട്ടി ഉരച്ചതും പട്ടികൾ എരുത്തിലിൽ നിന്നും പുറത്ത് ചാടി ദൂരെ മാറിനിന്നു. ഞാൻ പടക്കം ഈർക്കിലിന്റെ അറ്റത്ത് പിടിപ്പിച്ചിട്ട് മെഴുകുതിരിയിൽ കാണിച്ചിട്ട് അത് എന്നെ തന്നെ സാകൂതം നോക്കി നിൽക്കുന്ന പട്ടികൾക്ക് നേരേ ചൂണ്ടി. കുറച്ച് സമയം കഴിഞ്ഞിട്ടും പൊട്ടാതിരുന്നപ്പോഴാണ് തീ പിടിച്ചില്ല എന്നു മനസ്സിലാകുന്നതു. നാലഞ്ചു ട്രയലുകളുടെ അവസാനം പടക്കം പൊട്ടിയതും, പ്രോത്സാഹിപ്പിച്ചതാണോ കളിയാക്കിയതാണോ എന്നറിയില്ല, പട്ടികൾ കൂട്ടത്തോടെ ഓരിയിട്ടു. പട്ടികളുടെ കരച്ചിൽ കേട്ട് പടക്കം പൊട്ടി പട്ടി ചത്തു എന്നു കരുതിയ ഭാര്യ പറഞ്ഞു. “ഓടിച്ചാൽ മതി. കൊല്ലണ്ടായിരുന്നു”. പിന്നീട് രാത്രി-പകൽ വ്യത്യാസമില്ലാതെ ദിവസത്തിന്റെ പലസമയങ്ങളിലും പടക്കശബ്ദം കേൾക്കാൻ ആഗ്രഹം തോന്നിയപ്പോഴൊക്കെ അവ വന്നു. അസമയങ്ങളിലുള്ള പടക്കശബ്ദവും പട്ടികൂവലുകളും കേട്ടുമടുത്തപ്പോൾ ഭാര്യ പറഞ്ഞു “എന്റെ ചെരുപ്പ് പട്ടി തിന്നോട്ടെ. ഇതിലും നല്ലത് അതാ.”
                   കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും അടൂരിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരാൾ ബസ്സിനുള്ളിൽ പുസ്തകം വിൽക്കുന്നു. “പട്ടികളെ ഓടിക്കുവാനുള്ള 101 വഴികൾ”. പത്ത് രൂപാ കൊടുത്ത് ഒരെണ്ണം വാങ്ങി. വാങ്ങിക്കഴിഞ്ഞപ്പോൾ ഓർത്തു. “നല്ല വഴി ആയിരുന്നെങ്കിൽ ഒരെണ്ണം മതിയായിരുന്നല്ലോ.”