Sunday, 10 March 2013

ദേഷ്യം മാറാൻ

“ഹൊ! വല്ലാത്ത ദേഷ്യക്കാരി തന്നെ”. എല്ലാ ആൾക്കാരും ഭാര്യയെകുറിച്ചങ്ങനെ പറയാൻ തുടങ്ങിയപ്പോഴാണു ഞാനും അത് ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ഞാൻ കരുതിയത് എന്നോട് മാത്രമേ ഇങ്ങനെ ദേഷ്യപ്പെടാറുള്ളു എന്നായിരുന്നു. അതും ശരിക്കുള്ള ദേഷ്യമല്ല. എന്നെ ശുണ്ഠിപിടിപ്പിക്കാനുള്ള അവളുടെ ഒരു പരിപാടി മാത്രമായിട്ടാണ് അതു തോന്നിയതും. അങ്ങനെ തോന്നാൻ ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു. അവളുടെ ദേഷ്യപ്രകടനങ്ങൾ അങ്ങനെ ആയിരുന്നു. പല്ലു ഞറുമ്മുക. നിലത്ത് അമർത്തിച്ചവിട്ടൂക, ഞാൻ സമ്മാനമായി കൊടുത്ത സാധനങ്ങൾ എടുത്ത് എറിയുക. എന്റെ ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചുപൊട്ടിക്കുക. എന്നെ നുള്ളി പരിക്കേൽ‌പ്പിക്കുക എന്നിവയായിരുന്നു ദേഷ്യപ്രകടനങ്ങൾ. ദേഷ്യത്തിന്റെ തോത് അനുസരിച്ച് അതുമാറുമെന്നു മാത്രം. ദേഷ്യം വന്നുതുടങ്ങുമ്പോൾ തന്നെ അവൾ കരയാനും തുടങ്ങുമായിരുന്നു. കരച്ചിലിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മൂന്നാമതൊരാൾക്ക് ഇങ്ങനെയൊന്ന് സംഭവിക്കുന്നതിനെ കുറിച്ച് ഒരു സംശയം പോലും നൽകാത്ത വിധത്തിൽ ചിരിച്ചുകൊണ്ടിടപെടുന്നത് കാണുമ്പോൾ എനിക്കാകെ കൺഫ്യൂഷൻ ആകും. ഇത് ശരിക്കുള്ള ദേഷ്യമാണോ അതോ കള്ള ദേഷ്യമാണോ.
                   ദേഷ്യം കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടതു അവളുടെ പാവം കുടയായിരുന്നു. കുടയെടുത്ത് നിലത്തെറിഞ്ഞായിരുന്നു ചെറിയ ദേഷ്യങ്ങൾ തീർക്കാറ്. ഒരു പത്ത് കുടവാങ്ങാനുള്ള കാശെങ്കിലും അതിന്റെ ചികിത്സക്കായി ചെലവാക്കിയിട്ടുണ്ടാകും. “ഇന്നെനിക്ക് ആ ഡ്രൈവർക്ക് രണ്ട് പൊട്ടീരുകൊടുക്കാൻ തോന്നി” എന്നു പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷ സഹിക്കാനായില്ല. സാധാരണയായി പെണ്ണുങ്ങൾ കണ്ടക്ടറേയും കിളിയേയും കുത്താനാണു സൂചി കൊണ്ട് നടക്കാറ്. ഇതിപ്പൊ എന്തിനാണാവോ ഡ്രൈവർക്കിട്ട് പൊട്ടിക്കുന്നത്? വല്ല മുൻ കാലവിരോധവും ആയിരിക്കുമോ എന്നൊക്കെ ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ അവൾ പറഞ്ഞു. “അവന്റെ ഇഴഞ്ഞിഴഞ്ഞുള്ള ഒരു വണ്ടിഓടീര്“. ഹൊ! അപ്പോൾ അതായിരുന്നു കാര്യം. ഉത്സവത്തിനു പൊരിവെയിലത്ത് റോഡിലൂടെ എഴുന്നള്ളിച്ചുകൊണ്ട് പോകുകയായിരുന്ന ആനയെ തല്ലിയ ആനക്കാരനെ നോക്കി പല്ലിറുമ്മുന്നത് കണ്ടപ്പോൾ ഒരു ചെറിയപേടി എനിക്കും തോന്നി.   ഒരു തരത്തിൽ സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ട് വരുന്നതിടക്ക് അവൾ പറഞ്ഞു. “പാവം ആന! ആ കമ്പെടുത്ത് അവനും രണ്ട്  കൊടുക്കണമായിരുന്നു. എന്നാലെ ഇവനൊക്കെ പഠിക്കൂ“.
                   അങ്ങനെ തൊട്ടതിനും പിടിച്ചതുനുമെല്ലാം ദേഷ്യപ്പെട്ട് പല്ലുഞറുമ്മി രണ്ട് പല്ല് കേടായപ്പോൾ അവൾ പറഞ്ഞു. “ഭയംങ്കര പല്ലു വേദന. രണ്ട് പല്ലിനു ആട്ടം ഉണ്ടന്നാണു തോന്നുന്നത്”.  എന്ത് പറ്റി? ഇനി പല്ലു ഞറുമ്മുന്നത് കൊണ്ടായിരിക്കുമോ? ഏതായാലും നമുക്ക് ഡോക്ടറെ കാണാം. ഞാൻ പറഞ്ഞു. ഡോക്ടറെ കണ്ടിട്ട് മടങ്ങി വരുന്ന വഴിക്കവൾ പറഞ്ഞു. “എനിക്കിപ്പോൾ മുപ്പത് പല്ലേയുള്ളു. ദേഷ്യം കാരണം എന്റെ രണ്ട് പല്ല് പോയി.” സാരമില്ല. സ്വയം പോയത് അല്ലേ. സാധാരണ ദേഷ്യക്കാരുടെ പല്ല് എടുക്കുന്നത് മറ്റുള്ളവരാണു. ഇനി ഇങ്ങനെ ദേഷ്യപ്പെടരുത്. ദേഷ്യം വന്നാലും പല്ല് ഞറുമ്മരുത്. ഞാൻ സമാധാനിപ്പിച്ചു. “മതി ഉപദേശം” വേദന കാരണം അവൾ അത്രയുമേ പറഞ്ഞുള്ളു.
               “താനൊരു കാര്യം ചെയ്യ്. അവളെ ആർട്ട് ഓഫ് ലിവിംഗിന്റെ ക്ലാസ്സിനു വിട്. ദേഷ്യമൊക്കെ തനിയെ മാറും.പണ്ടൊക്കെ എനിക്ക് എന്തൊരു ദേഷ്യമായിരുന്നു. കോഴ്സ് ചെയ്തതിനു ശേഷം എല്ലാം മാറി. ഇപ്പോ ഒരു ദേഷ്യവും ആരോടുമില്ല.” പ്രദീപ് ഇതു പറഞ്ഞപ്പോൾ എനിക്കും തോന്നി അതൊരു നല്ല ഐഡിയ ആണന്നു. “അതൊന്നും ശരിയാവില്ല. എനിക്കതൊന്നും ഇഷ്ടമല്ല.” ഭാര്യ പറഞ്ഞു. എടേ നമുക്കൊന്നു പരീക്ഷിച്ച് നോക്കാം. വിജയിച്ചാ‍ൽ ബാക്കി മുപ്പത് പല്ല് അവിടെ കാണുമല്ലോ. ഞാൻ ഉപദേശിച്ചു നോക്കി. “പോയാ പോട്ടന്നേ. എല്ലാം പറിച്ചു കളഞ്ഞിട്ട് വെപ്പുപല്ല് വക്കും” അവൾക്ക് പിന്നയും ദേഷ്യം വന്നു. “ഒന്നൂടെ ഒന്നാലോചിച്ച് നോക്ക്. നാളെ മുതലാണു ക്ലാസ്സ് തുടങ്ങുന്നത്. ഞാൻ പൈസാ കൊടുത്തു, കേട്ടോ“ ഞാൻ പറഞ്ഞു.  ആദ്യത്തെ ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോൾ ഞാൻ ചോദിച്ചു “എങ്ങനെ ഉണ്ടായിരുന്നു? ”.  നല്ല രസമാ. മനസ്സിനു വല്ലാത്ത ഒരു സമാധാനം കിട്ടുന്നുണ്ട്. അവൾ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വലിയ ഉത്സാഹമായിരുന്നു അവൾക്ക്. ക്ലാസ്സിനു പോകുന്നവരുടെ കൂട്ടത്തിൽ ചിരിച്ച് ബഹളം വച്ച് പോകുന്ന അവളെ കാണുന്നതുതന്നെ ഒരു സന്തോഷമായിരുന്നു. ക്ലാസ്സിന്റെ അവസാനത്തെ രണ്ട് ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ മെഡിറ്റേഷൻ ആണു. ക്ലാസ്സ് തീർന്നപ്പോൾ മണി ഒൻപതര. “ഒത്തിരി താമസിച്ചു. ഇന്നിനി എന്റെ വീട്ടിലോട്ട് പൊയ്ക്കോട്ടേ?” അവൾ ചോദിച്ചു. അവളെ വീട്ടിൽ കൊണ്ടുവിടാൻ പോയത് ക്ലാസ്സിനു പോകുന്ന ആൾക്കാർ എല്ലാവരും ചേർന്നാ‍യിരുന്നു. താമസിച്ച് വീട്ടിൽ ചെന്നതിനു അവൾക്കും ചെന്ന എല്ലാവർക്കും അവളുടെ അച്ഛന്റെ വക നല്ല വഴക്ക് കിട്ടി.
                 അടുത്ത ദിവസം എന്നെ കണ്ടപ്പോൾ പ്രകാശ് പറഞ്ഞു. “അവളുടെ അച്ഛനേയും അടുത്ത കോഴ്സിനു നമുക്കു വിടണം. പുള്ളിയും ഒരു ഭയങ്കര ദേഷ്യക്കാരനാ അല്ല്യോ? “ എനിക്ക് ഒന്നും മനസ്സിലായില്ല.നോക്കാം എന്ന് മാത്രം പറഞ്ഞു. കോഴ്സിന്റെ അവസാന ദിവസം എല്ലാവരും വീടുകളിൽ നിന്നും എന്തെങ്കിലും കഴിക്കാൻ കൊണ്ടു വരണം. അത് പങ്ക് വച്ച് കഴിക്കണം. ആൾക്കാരിൽ കൂട്ടായ്മ വളർത്താൻ ഗുരുജി കണ്ടെത്തിയ ഒരു മാർഗ്ഗം. അടുത്ത ദിവസം ക്ലാസ്സിനു പോകുന്ന ഭാര്യയെ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. കയ്യിൽ ഒരു വലിയ തൂക്കുപാത്രവുമൊക്കെ പിടിച്ച്. “എന്തായിത്” ഞാൻ ചോദിച്ചു. “പായസമാ, എ ഒ എൽ കൂട്ടുകാർക്ക് കൊടുക്കാനാ”  അവൾ പറഞ്ഞു. എന്താണന്നറിയില്ല. എനിക്കാകെ അരിശം വന്നു. “തനിക്ക് വേറേ പണിയൊന്നുമില്ലേ? പായസവും തൂക്കി നടക്കുന്നു” ഞാൻ പറഞ്ഞു. “കുശുമ്പാ, കുശുമ്പ്. കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല. ഹൊ! ഇതു രണ്ടും ഉള്ള ഒരാളെ ആണല്ലോ എനിക്ക് കിട്ടിയത്.” അവൾ ചിരിച്ചുകൊണ്ടിതു പറഞ്ഞപ്പോൾ ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു. “ഈ ഗുരുജി ഒരു വലിയ കക്ഷി തന്നെ സമ്മതിക്കണം.“.  

No comments:

Post a Comment